മലപ്പുറം: ഫാത്തിമ തഹ്‌ലിയക്കെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് നേതാവ്. മുൻ ഹരിത നേതാക്കളായ ഫാത്തിമ തഹലിയക്കും മുഫീദ തെസ്‌നിക്കും എതിരെയാണ് എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഫേസ്ബുക്കിലൂടെ രൂക്ഷ വിമർശനം നടത്തിയത്. തഹ്‌ലിയ മീഡിയ വണിലെ പൊളിറ്റിക്കൽ ടീ അഭിമുഖത്തിൽ പങ്കെടുത്ത് ഹരിത വിഷയത്തിൽ തന്റെ നിലപാട് മാറ്റിയിട്ടില്ലെന്ന് പറഞ്ഞതിന്റെ വിഡിയോ ക്ലിപ്പ് ഉൾപ്പടെ നൽകിയാണ് വിമർശനം.’ ഹരിത വിവാദത്തിൽ നേതാക്കളുടെ കാല് പിടിച്ച് മാപ്പ് പറഞ്ഞ് പാർട്ടിയിൽ കയറിയിട്ട് പി.കെ നവാസിനെ വീണ്ടും വേട്ടയാടുകയാണ്.
പെൺ എന്ന പ്രിവിലേജ് ഉപയോഗിച്ച് ഏത് നുണയെയും സത്യമാക്കാമെന്നുമുള്ള ചിന്ത ഒരു തരം മാനസിക വിഭ്രാന്തിയാണ്. ഹരിത വിഷയം ഉള്ളതാണെങ്കിലും, പാർട്ടിയുടെ ഉള്ളിൽ തീരുമാനമായതാണല്ലോ’ എന്ന മുഫീദയുടെ വാട്‌സ്ആപ്പ് ചാറ്റ് താനൂരിൽ പ്രചരിച്ചു. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ പാർട്ടിയുടെ കാല് പിടിക്കുകയും ലക്ഷ്യം നേടിയെടുത്ത ശേഷം ഇരവാദം ഉന്നയിക്കുന്നത് പാർട്ടിയെ ഒറ്റികൊടുക്കുന്നതിന് തുല്യമാണെന്നും ലൈക്ക് നേടാനും മാധ്യമ ശ്രദ്ധനേടാനും സഹപ്രവർത്തകനെ പിറകിൽ നിന്ന് കുത്തുന്നത് മനോരോഗ’മെന്നും വഹാബ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നുണ്ട്.





























