മലപ്പുറം : യു.ജി.സി അംഗീകാരം കിട്ടാത്ത ഓപണ്‍ സര്‍വകലാശാലക്കു വേണ്ടി മറ്റു സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്റ്റട്രേഷന്‍ കോഴ്‌സുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ന്യായീകരിക്കാന്‍ സാധിക്കാത്തതാണെന്ന് എം.എസ്.എഫ്. ഒന്നാം പിണറായി സര്‍ക്കാറില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീല്‍ കേരളത്തോട് ചെയ്ത ഏറ്റവും വലിയ ദ്രോഹമാണിതെന്നും സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് പറഞ്ഞു. മലപ്പുറത്ത് സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ തീരുമാനം രൂക്ഷമായി ബാധിക്കുന്നത് മലബാറിനെയാണ്. പ്ലസ് ടു കഴിഞ്ഞ മലബാറിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വസം പകര്‍ന്നിരുന്നത് വിദൂരവിദ്യാഭ്യസ സംവിധാനവും പ്രൈവറ്റ് രജിസ്‌ട്രേഷനുമായിരുന്നു. ഇത് നിര്‍ത്തലാക്കുന്നത് മലബാറിലെ വിദ്യാര്‍ഥി സമൂഹത്തോട് ചെയ്യുന്ന ദ്രോഹമാണെന്നും നവാസ് പറഞ്ഞു. നിലവില്‍ പ്ലസ് ടുവിന് 60,000 വിദ്യാര്‍ഥികള്‍ പുറത്ത് ഇരിക്കേണ്ട അവസ്ഥയാണുള്ളത്. ശാശ്വത പരിഹാരം സീറ്റുവര്‍ധനയല്ല, അധിക ബാച്ച് അനുവദിക്കലാണ്.
വിദ്യാഭ്യാസമന്ത്രിയെ കണ്ട് ഈ ആവശ്യമുന്നയിച്ചിട്ടുണ്ട്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ മുന്‍ ഭാരവാഹി ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്. മാധ്യമങ്ങളെ തെറ്റിധരിപ്പിച്ച് സംഘടനയെ കളങ്കപ്പെടുത്തുന്ന രീതിയില്‍ നടത്തിയ പരമാര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. സ്കോളര്‍ഷിപ്പില്‍ നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെയും പദ്ധതിക്ക് നേതൃത്വം നല്‍കിയ കോഓഡിനേറ്റര്‍മാരെയും 26ന് മലപ്പുറത്ത് ആദരിക്കുമെന്നും നവാസ് വ്യക്തമാക്കി.