സീതത്തോട് : വർഷകാലമെത്തിയിട്ടും മൂഴിയാർ ഡാമിലെ ചെളി നീക്കം ചെയ്യുന്നത് വൈകുന്നു. വർഷങ്ങളായി ചെളി അടിഞ്ഞുകൂടി കിടക്കുന്നതിനാൽ മൂഴിയാർ ഡാമിന്റെ സംഭരണശേഷി 30 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഡാമിന്റെ സംഭരണശേഷി കുറഞ്ഞതിനാൽ, കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കേണ്ട വെള്ളം പാഴായി പോകുന്നു. എന്നാൽ, ഇത് സംബന്ധിച്ച് വൈദ്യുതി ബോർഡ് ഔദ്യോഗികമായി വിവരം നൽകാൻ തയ്യാറല്ല. 1999-ൽ കക്കാട് പദ്ധതി കമ്മിഷൻ ചെയ്തശേഷം നാളിതുവരെ മൂഴിയാർ ഡാമിൽ സംഭരണശേഷി കൂട്ടുന്നതിനുള്ള കാര്യമായ പണികളൊന്നും നടത്തിയിട്ടില്ല.
2018- ലെ മഹാപ്രളയകാലത്തുൾപ്പടെ വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിലും സ്വാഭാവിക ഒഴുക്കിലുമെല്ലാമായി മൂഴിയാർ ഡാമിൽ വൻതോതിൽ ചെളി വന്നടിഞ്ഞിട്ടുണ്ട്.
ഇത് നീക്കം ചെയ്യാതായതോടെ ഓരോവർഷം കഴിയും തോറും ഡാമിന്റെ സംഭരണശേഷി കുറയുകയാണ്. അധികജലം തുടരെ തുറന്ന് വിടുന്നത് വൈദ്യുതി ബോർഡിന് കോടിക്കണക്കിന് രൂപയുടെ ഉത്പാദന നഷ്ടമാണുണ്ടാക്കുന്നത്.






























