കോഴിക്കോട് : ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ യൂത്ത് ലീഗ് ദേശീയ നേതാവ് മുഈന്‍ അലി തങ്ങൾ ഇന്ന് എൻഫോഴ്‌സ്മെന്റിന് മുന്നിൽ ഹാജരാകില്ല. ഇന്ന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് മുഈൻ അലി ഇഡിയെ അറിയിച്ചു. രാവിലെ 11 മണിയോടെ ഇ.ഡി കൊച്ചി ഓഫീസിൽ ഹാജരായി മൊഴി നൽകാനായിരുന്നു മുഈൻ അലിയോട് ആവശ്യപ്പെട്ടിരുന്നത്.
ചന്ദ്രികയ്ക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഭൂമി വാങ്ങിയതിലടക്കം സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുഈന്‍ അലി നേരത്തെ ആരോപിച്ചിരുന്നു. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്ന് നേരത്തെ മുഈൻ അലി ഉന്നയിച്ചിരുന്നു. പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞിരുന്നു.
ചന്ദ്രിക കള്ളപ്പണ ഇടപാട് കേസില്‍ മുഈനലി തങ്ങളുടെ മൊഴിയെടുക്കാനും തെളിവ് ശേഖരിക്കാനുമാണ് ഇ.ഡി ഹാജരാകാൻ നിർദേശിച്ചിരുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ മുഈനലി തങ്ങളുടെ പക്കലുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി.