ഇടമുറി : മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സുരക്ഷിതമല്ലാതെ മുക്കട–ഇടമൺ–അത്തിക്കയം ശബരിമല പാത. യാത്ര മേൽമൂടിയില്ലാതെ തുറന്നുകിടക്കുന്ന ഓടകളും കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കാത്ത ഇടിതാങ്ങികളുമെല്ലാം സുരക്ഷാ പാളിച്ചകൾ തുറന്നുകാട്ടുന്നു. മണ്ണാരക്കുളഞ്ഞി–പമ്പ, എരുമേലി–ഇലവുങ്കൽ എന്നീ പാതകൾ കഴിഞ്ഞാൽ ശബരിമല തീർഥാടന കാലത്ത് കൂടുതൽ തിരക്കുള്ള റോഡാണിത്. എരുമേലിയിൽ നിന്ന് വലിയ വാഹനങ്ങൾ പമ്പയ്ക്കു പോകുന്നതും മടക്കവും ഇതിലെയാണ്.
ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഒരു വർഷം മുൻപ് ടാറിങ് നടത്തിയിരുന്നു. ഉന്നത നിലവാരത്തിൽ വികസിപ്പിച്ചെങ്കിലും വീതികൂട്ടി പണിതിരുന്നില്ല. വാകത്താനം, പാറേക്കടവ്, കണ്ണമ്പള്ളി എന്നിവിടങ്ങളിൽ ഓട നിർമിച്ചിരുന്നു. ടാറിങ്ങിനോടു ചേർന്നാണ് ഓട പണിതിരിക്കുന്നത്. വാഹനങ്ങൾ വശം കൊടുത്താൽ ഓടയിൽ ചാടുന്ന സ്ഥിതിയാണ്. അപകട മുന്നറിയിപ്പു ബോർഡുകളും ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടില്ല. ഇടമൺ പാലവും തകർച്ചയിലാണ്. പാലത്തിന്‍റെ അടിയിലെ കോൺക്രീറ്റ് തുടരെ പൊളിയുന്നു. ഇടമൺ ജംക്‌ഷനിലും സുരക്ഷയില്ല. വെച്ചൂച്ചിറ, മന്ദമരുതി, ഇടമുറി എന്നീ 3 റോഡുകൾ സന്ധിക്കുന്ന ജംക്‌ഷനിലെ സ്ഥിതിയാണിത്.
ഇടമുറി അമ്പലംപടിക്കും തോമ്പിക്കണ്ടം ചപ്പാത്തിനും മധ്യത്തിലുള്ള വലിയ വളവിൽ അപകടങ്ങളൊഴിവാക്കാൻ ഇടിതാങ്ങി സ്ഥാപിച്ചിരുന്നു. കുഴിയെടുത്ത് തൂണുകൾ നാട്ടി ഇടിതാങ്ങി ഉറപ്പിച്ചതല്ലാതെ കോൺക്രീറ്റിട്ട് ബലപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും വാഹനം ഇടിച്ചാൽ ഇടിതാങ്ങി സഹിതം സമീപത്തെ റബർ തോട്ടിൽ വീഴും. പൊന്നമ്പാറ മേഖലകളിലെ വളവുകളിൽ സുരക്ഷ ബോർഡുകൾ നാട്ടിയിട്ടില്ല. തീർഥാടനം എത്തിയിട്ടും ബന്ധപ്പെട്ടവർ ഇവിടേക്കു തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി.





























