തിരുവനന്തപുരം : മത്സ്യ തൊഴിലാളികളോട് ഇത്രയും കരുണ കാണിക്കാത്തൊരു ഗവൺമെന്റ് ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഓഖി ദുരന്ത കാലം മുതൽ കണ്ടതാണ്. അവഗണിക്കപ്പെട്ട ദുഃഖിതര്‍, പീഡിതർ നിന്ദിതർ ഇവരോടൊന്നും ഈ ഗവൺമെന്റ് യാതൊരു കരുണയും കാണിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതു തന്നെയാണ് കൃഷിക്കാരുടെ പ്രശ്‌നം. 63 കോടി കർഷകാരാണ് തെരുവുകളിൽ രംഗത്ത് വന്നിട്ടുള്ളത്. നരേന്ദ്ര മോദി ഗവൺമെന്റിന്റേത് കർഷക വിരുദ്ധ നയവും ലോക്‌സഭ പാസാക്കിയിട്ടുള്ള കരിനിയമവുമാണ്. അതിന്റെ തനി പകർപ്പാണ് കേരളത്തിലും. കൃഷിക്കാരോട് യാതൊരു കരുണയും കാണിക്കാത്ത ഗവൺമെന്റാണ് കഴിഞ്ഞ നാലര വർഷക്കാലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനൊക്കെ പുറമേ മലബാറിന്റെ നട്ടെല്ലായ അസംഘടിത മേഖലയിലെ തൊഴിലാളികൾ നിരാശരാണ്. അവരോട് യാതൊരു നീതിയും ഈ ഗവൺമെന്റിന് കാണിക്കാൻ സാധിച്ചിട്ടില്ല. കൊവിഡ് മഹാമാരിക്കാലത്ത് ഈ കുടുംബങ്ങളൊക്കെതന്നെ അക്ഷരാർത്ഥത്തിൽ പട്ടിണിയിലാണ്. ഇത് നിഷ്‌ക്രിയ ഭരണകൂടമാണ്. എല്ലാ ആഡംബരങ്ങളോടും സുഖ സൗകര്യങ്ങളോടും കൂടിയാണ് ജീവിക്കുന്നത്. നമ്മളുടെ മുൻപിൽ സ്വന്തം സാമ്രാജ്യം വളർത്തിയിട്ടുള്ള ഒരു കൂട്ടം നേതാക്കളാണ് സിപിഎമ്മിലുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വളരാത്ത ഒരു നേതാവും സിപിഎമ്മിലില്ല. എന്താണ് ഇവർ കടന്നു വന്ന വഴി നമ്മൾ ഇത് ചിന്തിക്കേണ്ടതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.