മുല്ലപ്പെരിയാര്‍ :മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടു. മുല്ലപ്പെരിയാര്‍ നാളെ തുറന്നേക്കും. 6592 ക്യുസെക്സ് ആണ് നിലവിലെ നീരൊഴുക്ക്. ഇത് തുടര്‍ന്നാല്‍ നാളെ റൂള്‍കര്‍വ് ലെവലായ 137.5 അടിയിലെത്തും. തമിഴ്നാടിന്‍റെ ആദ്യഘട്ട മുന്നറിയിപ്പ് വന്നു. അധികജലം കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് തമിഴ്നാട്. വൈെഗ അണക്കെട്ട് നിറഞ്ഞതിനാല്‍ തുറന്നുവിട്ടിരിക്കുകയാണ്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു. നിലവിലെ ജലനിരപ്പ് 6.8 മീറ്റര്‍. 7.1 മീറ്റര്‍ ഉയര്‍ന്നാല്‍ ആദ്യ മുന്നറിയിപ്പ്. ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി. കേരള ഷോളയാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ കൂടുതല്‍ തുറന്നു. രാത്രിയോടെ അധികജലം ചാലക്കുടിപ്പുഴയിലെത്തും.
ആലുവ പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. രാത്രി എട്ടിന് ജലശുദ്ധീകരണശാലയുടെ ഭാഗത്ത് ജലനിരപ്പ് സമുദ്രനിരപ്പിൽ നിന്ന് 3.21മീറ്റർ രേഖപെടുത്തി. ഇന്ന് രാവിലെ എട്ടിന് 1.72 മീറ്ററായിരുന്ന ജലവിതാനമാണ് 12 മണിക്കൂറിനുള്ളിൽ ആറടിയോളം ഉയർന്നത്. രണ്ട് ദിവസം മുമ്പ് പെയ്ത കനത്ത മഴയിൽ പെരിയാറിൽ 3.5 മീറ്റർ വരെ പുഴ ഉയർന്നൊഴുകിയെങ്കിലും ഇന്ന് രാവിലെ 1.60 മീറ്ററിലേക്ക് താഴ്ന്നിരുന്നു.പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറന്നേക്കും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.