ന്യൂഡൽഹി : മുല്ലപ്പെരിയാർ കേസിലെ ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. തമിഴ്നാട് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം വേണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. ഇന്നലെ രാത്രി മാത്രമാണ് തമിഴ്നാട് സമർപ്പിച്ച സത്യവാങ് മൂലത്തിന്റെ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതെന്നും ഇതിന് മറുപടി നൽകുന്നതിന് കുറച്ച് കൂടി സമയം വേണം എന്നുമാണ് കേരളം കോടതിയെ അറിയിച്ചത്.
24 മണിക്കൂറിനുള്ളിൽ കേരളത്തിന്റെ അഭിപ്രായങ്ങൾ അറിയിക്കുന്നതിനുള്ള വിശദാംശങ്ങൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരളത്തിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതിനെ തമിഴ്നാട് എതിർത്തതുമില്ല. കേസ് നവംബർ 22ന് വീണ്ടും പരിഗണിക്കും. കേസ് പരിഗണിക്കുന്നതുവരെ ഒക്ടോബർ 28ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്ന് ജസ്റ്റിസ് എ.എം കാൻവിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
നവംബർ 22 വരെ ഇടക്കാല സംവിധാനം തുടരുമെന്ന് ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിദഗ്ധ സമിതി അംഗീകരിച്ച റൂൾ കെർവ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് കഴിഞ്ഞ തവണ ഇറക്കിയ ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. വിദഗ്ധ സമിതി അംഗീകരിച്ച റൂൾ കെർവ്വ് പ്രകാരം നവംബർ 20 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 141 അടിയാണ്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് തമിഴ്നാട് സത്യവാങ്മൂലം സമർപ്പിച്ചത്. ബേബി ഡാം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തമിഴ്നാടിന്റെ മറുപടിയിലുള്ളത്. മരംമുറിക്കുന്നതും റോഡ് നന്നാക്കുന്നതുമുൾപ്പെടെയുള്ള സുപ്രധാനമായ കാര്യങ്ങളാണ് തമിഴ്നാട് ഉന്നയിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ഈ വിഷയത്തിൽ ഇപ്പോൾ നൽകുന്ന മറുപടി ഭാവിയിലും നിർണായകമാണ്.