തിരുവല്ല : മഴുവങ്ങാട് കവലയും മുല്ലേലിപ്പാലവും ബൈപ്പാസ് യാത്രയിലെ അപകട കെണികളായി മാറുന്നു. മഴപെയ്താൽ മഴുവങ്ങാട് കവലയുടെ വടക്കുഭാഗത്ത് വെള്ളക്കെട്ടാണ്. തിരുവല്ല ഭാഗത്തുനിന്നു മെത്തുമ്പോൾ ബൈപ്പാസിലേക്ക് കയറി ഇടത്തോട്ടുപോകേണ്ട വഴിയിലാണ് വെള്ളക്കെട്ട് കൂടുതലായി കാണുന്നത്.
ചിലസമയത്ത് ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിവരുന്നു. മഴുവങ്ങാട് കഴിഞ്ഞെത്തുന്ന മുല്ലേലിപ്പാലത്തിൽ അടുത്തകാലത്തായി അപകടങ്ങൾ കൂടിവരുന്നു. ചൊവ്വാഴ്ച പാലത്തിൽ കയറുമ്പോൾ ബൈക്ക് നിയന്ത്രണംതെറ്റി ലോറിയിലിടിച്ച് യുവാവ് മരിച്ചിരുന്നു. നേർരേഖയിൽ വരുന്ന റോഡിൽ അല്പം വെട്ടിച്ചാണ് പാലം പണിതിരിക്കുന്നത്.
പാലത്തിന്‍റെ ഇരുഭാഗത്തും അപ്രോച്ച് റോഡ് നിരപ്പായല്ല ചേരുന്നത്. വടക്കുഭാഗത്ത് കുഴിയുമുണ്ട്. വേഗത്തിലെത്തുമ്പോൾ ഈ കുഴി കാണില്ല. ചാടിയാൽ അപകടം ഉറപ്പാണ്. മുല്ലേലിത്തോടിന് കുറുകെ നേർക്ക് പാലം പണിയാതിരുന്നത് ബൈപ്പാസ് തുറന്നകാലം മുതൽ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. മഴുവങ്ങാട് മുതൽ മുല്ലേലിപ്പാലം വരെയുള്ള ഭാഗത്താണ് ബൈപ്പാസിൽ ഏറ്റവും കൂടുതൽ മാലിന്യം തള്ളുന്ന ഭാഗം.





























