വൈക്കം: ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ വൈക്കം നഗരസഭ സിപിഎം കൗൺസിലർക്കെതിരെ കൂടുതൽ പരാതികൾ. ജോലി വാഗ്ദാനം ചെയ്ത് ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോളിൽ നിന്ന് ഒന്നരലക്ഷം രൂപ വാങ്ങി. തലയോലപ്പറമ്പ് റിട്ടയർഡ് എസ്. ഐ എം. കെ. സുരേന്ദ്രനിൽ നിന്ന് നാലര ലക്ഷം രൂപ തട്ടിയ കേസ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
വൈക്കം നഗരസഭ കൗൺസിലർ കെ.പി.സതീശനും സംഘവും ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായുള്ള സൂചനകളാണ് പുറത്ത് വരുന്നത്. കെ. പി സതീശൻ പണം കൈപ്പറ്റിയത് സംബന്ധിച്ച് പുറത്തുവന്ന വാർത്തയ്ക്ക് പിന്നാലെയാണ് കൂടുതൽ പരാതികൾ എത്തുന്നത്. ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലിക്കായി 7 ലക്ഷം രൂപ ആവശ്യപ്പെടുകയും ഒന്നരലക്ഷം രൂപ വാങ്ങിയെന്നുമാണ് ഉദയനാപുരം സ്വദേശി റാണിഷ് മോൾ വൈക്കം പോലീസിൽ നൽകിയിരിക്കുന്ന പരാതി.
2021 ജൂലൈയിൽ കെ പി.സതീശനും വെച്ചൂർ സ്വദേശി ബിനീഷും നേരിട്ടെത്തിയാണ് ഇവരുമായി സംസാരിച്ചത്. എന്നാൽ റാങ്ക് ലിസ്റ്റിൽ യുവതിയുടെ പേരില്ലാതെ വന്നപ്പോൾ രാഷ്ട്രീയ നിയമനമാണ് റാങ്ക് ലിസ്റ്റിൽ ഒരു കാര്യവുമില്ലെന്നായിരുന്നു മറുപടി. തട്ടിപ്പിൽ പ്രധാനിയെന്ന് സതീശൻ ആരോപിക്കുന്ന വെച്ചൂർ സ്വദേശി ബിനിഷ് മംഗലാപുരത്തുണ്ടെന്ന സൂചനയും സതീശൻ തന്നെ നൽകുന്നുണ്ട്.
മുൻ ദേവസ്വം മന്ത്രിയുടെ ഓഫിസ് സ്റ്റാഫെന്ന് പറഞ്ഞാണ് ബിനിഷിനെ സതീശൻ പരിചയപ്പെടുത്തിയതെന്നാണ് പരാതികളിൽ പറയുന്നത്.എന്നാൽ മുതിർന്ന സിപിഎം നഗരസഭാ അംഗം കൂടിയായ സതീശന് ഇയാൾ ദേവസ്വം മന്ത്രിയുടെ ഓഫിസ് സ്റ്റാഫല്ലെന്ന വിവരം അറിയാമായിരുന്നു എന്ന് വ്യക്തമാണ്. ബിനിഷ് വെച്ചൂരിലെ സിപിഎം ബ്രാഞ്ചിൽ പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്.































