മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറിയുമായി തിളങ്ങിയെങ്കിലും തുടർന്നുള്ള രണ്ടു മത്സരങ്ങളിലും തിളങ്ങാനാകാതെ പോയ താരമാണ് രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 119 റൺസടിച്ച് തിളങ്ങിയ താരം, രണ്ടാം മത്സരത്തിൽ നേടിയത് നാലു റൺസ്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ നേടിയത് അഞ്ച് പന്തിൽ ഒരേയൊരു റണ്ണും. എല്ലാ സീസണിലും സ്ഥിരമായി കേൾക്കുന്ന ‘അസ്ഥിരത’ എന്ന വിമർശനം ഇത്തവണയും ഉയരുമ്പോഴും, ബാറ്റിങ് ശൈലി മാറ്റാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സഞ്ജു.
ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരം കൈവിട്ടതിനു പിന്നാലെയാണ്, ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന സഞ്ജുവിന്റെ പ്രസ്താവന. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ഒരു ഘട്ടത്തിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ, പിന്നീട് വെറും എട്ടു റൺസിന്റെ ഇടവേളയിൽ അഞ്ച് വിക്കറ്റ് നഷ്ടമാക്കിയാണ് അവർ 45 റൺസിന് തോറ്റത്.
മത്സരശേഷമുള്ള പുരസ്കാര ദാനത്തിനിടെയാണ് അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുമ്പോൾ, ശൈലി മാറ്റുന്ന കാര്യം പരിഗണിക്കുന്നില്ലെന്ന സഞ്ജുവിന്റെ പ്രസ്താവന. സ്വതസിദ്ധമായ ശൈലിയിൽ യാതൊരു നിയന്ത്രണങ്ങളും കൂടാതെ കളിക്കുന്നത് തുടരാനാണ് പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഈ ഫോർമാറ്റിൽ ഇത്തരം മോശം പ്രകടനങ്ങൾ പതിവാണ്. ഐപിഎൽ പോലുള്ള ടൂർണമെന്റുകൾ അതീവ ദുഷ്കരമായ ഷോട്ടുകൾ നമ്മിൽനിന്ന് ആവശ്യപ്പെടുന്നുണ്ട്. റിസ്ക് നിറഞ്ഞ ഷോട്ടുകൾ കളിക്കുന്നതിൽ വിജയിക്കുന്ന ദിവസമാണ് നമ്മൾ മികച്ച സ്കോറിലേക്ക് എത്തുന്നത്. ആദ്യ മത്സരത്തിൽ ഞാൻ സെഞ്ചുറി നേടിയതും അങ്ങനെയാണ്’ – സഞ്ജു ചൂണ്ടിക്കാട്ടി.
‘ഓരോ ദിവസത്തെയും ഫോമും നമ്മുടെ മനസ്ഥിതിയുമാണ് ഇതിൽ പ്രധാനം. എന്റെ സ്വതസിദ്ധമായ ശൈലിയിൽ എന്തെങ്കിലും മാറ്റം വേണമെന്ന് ഞാൻ കരുതുന്നില്ല. എന്റേതായ ശൈലിയിൽ, ഞാൻ ഇഷ്ടപ്പെടുന്ന വിധത്തിൽ ഇനിയും ബാറ്റു ചെയ്യാനാണ് ഇഷ്ടം. ഇങ്ങനെ മുന്നോട്ടു പോകുമ്പോൾ ഒട്ടേറെ മത്സരങ്ങളിൽ പരാജയപ്പെടുമെന്ന സത്യം ഞാൻ അംഗീകരിക്കുന്നു. പക്ഷേ, ചെറിയ സ്കോറിന് പുറത്താകുന്നത് എന്നെ അലട്ടുന്നില്ല. അതേസമയം, വരും മത്സരങ്ങളിൽ ടീമിന്റെ വിജയത്തിനായി മികച്ച സംഭാവനകൾ ഉറപ്പാക്കാൻ ഞാൻ ശ്രമിക്കും’ – സഞ്ജു പറഞ്ഞു.