മുംബൈ : ഗണേശോത്സവ ആഘോഷങ്ങൾക്ക് മുന്നോടിയായി മുംബൈ ഭുലേശ്വറിൽ നടന്ന ഗണപതി വിഗ്രഹത്തിന്റെ ആഗമന ഘോഷയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്റ് റോഡ് കബൂതർഖാന ജയ് അംബെ ചൗക്കിലാണ് അപകടം നടന്നത്. ഭുലേശ്വർ ചാ രാജ എന്ന ജനപ്രിയ ഉത്സവ സമിതിയുടെ 22 അടിയിലധികം ഉയരമുള്ള ഭീമാകാരമായ ഗണപതി വിഗ്രഹമാണ് ഘോഷയാത്രയ്ക്കിടെ ജനക്കൂട്ടത്തിനു മേലേക്ക് മറിഞ്ഞുവീണത്. അപകടത്തിൽ മരിച്ചവരിൽ ഒരാൾ ഉത്സവ സംഘാടക സമിതിയായ ഗണപതി മണ്ഡലിന്റെ പ്രസിഡന്റ് സങ്കേത് നെവ്‌ഷെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ബ്രിജേഷ് ഹേമന്ത് ജോഷി (38) എന്നയാളാണ് മരിച്ച രണ്ടാമത്തെ വ്യക്തി. ലാൽബാഗിൽ നിന്നും നിർമാണം പൂർത്തിയാക്കി ട്രോളിയിൽ ഭുലേശ്വറിലെ താൽക്കാലിക പന്തലിലേക്ക് കൊണ്ടുവരുന്നതിനിടയിലായിരുന്നു വിഗ്രഹം വശങ്ങളിലേക്ക് ചരിഞ്ഞുവീണത്. വീഴ്ചയുടെ ആഘാതത്തിൽ വിഗ്രഹം മൂന്നു കഷണങ്ങളായി തകർന്നു. പരുക്കേറ്റവർ വിഗ്രഹം കൊണ്ടുവന്ന ട്രോളിക്ക് മുകളിലാണ് ഇരുന്നിരുന്നതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. വിഗ്രഹം ഉറപ്പിച്ചു നിർത്തിയിരുന്ന ഇരുമ്പ് ഫ്രെയിമിന്റെ വെൽഡിങ് കൃത്യമല്ലാതിരുന്നതാണ് വിഗ്രഹം മധ്യഭാഗത്തുനിന്നും തെന്നിമാറി താഴേക്ക് പതിക്കാൻ കാരണമായതെന്ന് പ്രാഥമിക പരിശോധനയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെത്തി. പന്തലിനു തൊട്ടരികിൽ എത്താറായപ്പോഴായിരുന്നു ദുരന്തം. പ്രശസ്ത ശിൽപി അനികേത് ദേശായിയാണ് വിഗ്രഹ നിർമാണം നടത്തിയത്. സംഭവത്തിൽ ഡിബി മാർഗ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






























