ഇടുക്കി: ജനവാസ മേഖലയിലിറങ്ങിയ പടയപ്പ മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തി പ്ലാസ്റ്റിക് മാലിന്യ മടക്കം അകത്താക്കുന്നതിൽ നടപടിയുമായി മൂന്നാർ പഞ്ചായത്ത്. അജൈവ മാലിന്യങ്ങൾ പ്രദേശത്ത് നിന്ന് നീക്കം ചെയ്ത് തുടങ്ങി. മാലിന്യ സംസ്കരണ പ്ലാന്‍റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് കാട്ടി വനംവകുപ്പ് പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. മൂന്നാറിലെ തോട്ടം മേഖലയിലും പ്രധാന റോഡുകളിലും പതിവ് സന്ദർശകനായ പടയപ്പയെന്ന കാട്ട് കൊമ്പനാണ് പഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ പ്ലാന്‍റില്‍ തീറ്റ തേടിയെത്തുന്നത്. പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും ആന ഭക്ഷിച്ചിരുന്നതായാണ് റിപ്പോർട്ട്.
ഇതോടെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നാർ ഡി.എഫ്.ഒ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം കാട്ടാന ശല്യം തടയാൻ പ്ലാന്‍റിന് ചുറ്റും സുരക്ഷാ സംവീധാനങ്ങൾ ഏർപ്പെടുത്തുമെന്നും പഞ്ചായത്തധികൃതർ വ്യക്തമാക്കി. ആളുകളെ ആക്രമിച്ചിട്ടില്ലെങ്കിലും കാടിറങ്ങുന്ന പടയപ്പ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട്. ജനവാസ മേഖലകളിൽ ഫെൻസിംഗോ കിടങ്ങുകളോ സ്ഥാപിക്കണമെന്നും ആനയെ കാട്ടിലേക്ക് തുരത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അവശ്യത്തിന് വനംവകുപ്പ് വാച്ചർമാരെ നിയോഗിക്കാനോ ആനയെ നിരീക്ഷിക്കാനോ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്.





























