പത്തനംതിട്ട : കോന്നി പോലീസ് സ്റ്റേഷനില്‍ 2011 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം കുടുക്കി. 2011 മേയ് 7 നാണ് കേസിന് ആസ്പദമായ സംഭവം. വി കോട്ടയം ആഴക്കൂട്ടം എന്ന സ്ഥലത്ത് സന്തോഷ് എന്നയാളുടെ വീടിന്റെ സിറ്റൗട്ടില്‍ വച്ച് ക്ലമെന്റ് (30) എന്നയാളെ പട്ടിക കഷ്ണം കൊണ്ട് തലയ്ക്കു പിന്നിലടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ തിരുവനന്തപുരം വട്ടപ്പാറ മുക്കോല കുഴുനോട് മഞ്ഞൻകോട് കോളനിയില്‍ പ്രകാശി (41) നെയാണ് വട്ടപ്പാറയിൽ വച്ച് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി വിചാരണാവേളയിലൊന്നും തന്നെ കോടതിയിൽ ഹാജരായിരുന്നില്ല.
കോടതിയുടെ ലോങ്ങ് പെന്റിങ് വിഭാഗത്തിൽപ്പെടുത്തയ കേസ് കോന്നി ഡി.വൈ.എസ്.പി ആർ.ബൈജു കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷിച്ചുവരികയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വ്യാപിപ്പിച്ച അന്വേഷണത്തിനൊടുവിൽ പ്രതിയെ പ്രത്യേക സംഘം തന്ത്രപൂർവം കുടുക്കുകയാണുണ്ടായത്. കോന്നി എസ്.എച്ച്.ഓ അരുൺ.ജി, എസ്ഐ സജു എബ്രഹാം, സിപിഓ മാരായ ബിജു, രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






























