ഡൽഹി: ഡൽഹിയിൽ ലൈവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ പട്യാല സ്വദേശിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊലപാതകത്തിന് ശേഷം പ്രതിയായ മൻപ്രീത് സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ടോൾ ഗേറ്റുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. ഇരയായ രേഖ റാണിയെ നവംബർ 30ന് രാത്രി മൻപ്രീത് കൊലപ്പെടുത്തിയെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഘൻശ്യാം ബൻസാൽ പറഞ്ഞു. കുറ്റകൃത്യം ചെയ്യുന്നതിനുമുമ്പ് അയാൾ മാർക്കറ്റിൽ നിന്ന് ഒരു കത്തി വാങ്ങി. റാണിയുടെ മൃതദേഹം കഷണങ്ങളാക്കാൻ മൻപ്രീത് പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നു.
കൊലപാതകം നടന്ന ദിവസം രാത്രി മൻപ്രീത് റാണിയുടെ മകളെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് പെൺകുട്ടി ബന്ധുവീട്ടിലേക്ക് പോയി അമ്മയുടെ ഫോണിലേക്ക് വിളിച്ചു. എന്നാൽ മറുപടി ലഭിക്കാത്തതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. റാണിയുടെ ശരീരത്തിൽ രണ്ട് മൂന്ന് വലിയ കുത്തേറ്റ പാടുകളും മറ്റ് ചില മുറിവുകളും ഉണ്ടായിരുന്നു. ഒരു വിരൽ നഷ്‌ടപ്പെട്ടതായും പോലീസ് പറഞ്ഞു.
മൻപ്രീത് വിവാഹിതനും രണ്ട് കുട്ടികളുമുള്ളയാളാണെന്നും ഇയാളുടെ കുടുംബം ഡൽഹിയിലെ പശ്ചിമ വിഹാറിലാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു. വിവാഹമോചിതയായിരുന്നു കൊല്ലപ്പെട്ട രേഖ റാണി. എട്ട് വർഷം മുമ്പ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയെന്നും, ഭാര്യാഭർത്താക്കന്മാരാണെന്ന് പറഞ്ഞ് അപ്പാർട്ട്മെന്റ് വാടകയ്‌ക്ക് വാങ്ങുകയായിരുന്നുവെന്നും വീടിന്റെ ഉടമ വ്യക്തമാക്കി. എന്നാൽ ഇവർ തമ്മിൽ വഴക്ക് പതിവായതോടെ പോലീസ് അടിക്കടി ഇവിടേക്ക് വന്നിരുന്നു. ഇതോടെ ഉടമ്പടി തീർന്ന ശേഷം വീട് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടു. എന്നാൽ വീടൊഴിയാൻ വിസമ്മതിച്ച ഇവർ കഴിഞ്ഞ ഏഴ് വർഷമായി കേസ് നടത്തുകയാണ്.





























