ചേര്‍ത്തല: ജനിച്ച് അഞ്ചുദിവസം പിന്നിട്ട നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെട്ടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അമ്മയെയും കാമുകനെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. തെളിവെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ എത്തിച്ച് ജയിലിലേക്ക് മറ്റും. കേസില്‍ ഒന്നാം പ്രതിയായ പള്ളിപ്പുറം പഞ്ചായത്ത് 17ാം വാര്‍ഡ് കായിപ്പുറത്തുവീട്ടില്‍ ആശ മനോജിനെയും(35) കാമുകന് രാജേഷാലയത്തില്‍ രതീഷിനെയുമാണ് (39) അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങിയത്. ഇരുവരെയും ഒന്നിച്ചും വേറെയും ചോദ്യം ചെയ്തതില്‍ കുഞ്ഞിന്റെ പിതൃത്വത്തില്‍ ആശയക്കുഴപ്പുമുയര്ന്നിട്ടുണ്ട്. യുവതിക്കൊപ്പം പ്രസവസമയത്തടക്കം ആശുപത്രിയിലുണ്ടായിരുന്ന ബന്ധുവായ യുവാവും യുവതിയുടെ കാമുകനായിരുന്നു.
ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തതില്‍ കുട്ടിയുടെ പിതൃത്വം ഏറ്റെടുത്ത് മൊഴിനൽകിയതായി പോലീസ് വ്യക്തമാക്കി. ഇതോടെ പോലീസ് നടത്തുന്ന ഡി.എന്‍.എ പരിശോധന നിര്‍ണായകമാകും. 31ന് ആശുപത്രിയില്‍ നിന്നും വിട്ടശേഷം ആശയും യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്തുപോയിരുന്നു. ഇതിനു ശേഷമാണ് സന്ധ്യമയങ്ങിയ ശേഷം രതീഷിനെ വിളിച്ച് പള്ളിപ്പുറത്തുവെച്ച് കുഞ്ഞിനെ കൈമാറിയത്. രാത്രിതന്നെ കുഞ്ഞിനെ കൊന്നതായി രതീഷ് ആശയെ വിളിച്ചറിയിച്ചിരുന്നു. രതീഷിന്റെ ഫോണ്‍ വിളിയെത്തിയ ശേഷമാണ് ആശുപത്രിയില്‍ നിന്നെത്തിയ ആശ ഉറങ്ങിയതെന്നും പോലീസിന് മൊഴി നൽകി. ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് മുതല്‍ ഗര്‍ഭം അലസിപ്പിക്കാനെന്ന പേരിലും പ്രസവ സമയത്തടക്കം രതീഷില്‍ നിന്നും രണ്ടുലക്ഷത്തോളം രൂപ ആശ പലഘട്ടങ്ങളിലായി വാങ്ങിയതായി മൊഴിൽ പറയുന്നു.
31ന് രാത്രി 8.30 ഓടെ രതീഷ് തന്റെ വീട്ടിലെത്തിച്ചാണ് കുട്ടിയെ ശ്വാസംമുട്ടിച്ചുകൊന്നത്. മൃതദേഹവും രതീഷിന്റെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. എന്നാല്‍ കൊലപാതകത്തിന് പ്രേരണയും പിന്തുണയും നല്‍കിയത് അമ്മ ആശയായിരുന്നു. ഇരുവര്‍ക്കുമെതിരെ കൊലപാതകം അടക്കം ചുമത്തിയാണ് കേസെടുത്തത്. ചേര്‍ത്തല ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പക്ടര്‍ ജി. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. 31നു നടന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ രണ്ടിനാണ് പുറത്തറിഞ്ഞത്. അന്നുതന്നെ ഇരുവരെയും പോലീസ് പിടികൂടുകയും കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു.