മലപ്പുറം : മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ കടുത്ത അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതു മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും പലരും ഇക്കാര്യമുയർത്തി ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി. ‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതു മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പ്രഖ്യാപനം നീണ്ടുപോകുന്നതിലുള്ള പ്രയാസം എല്ലാവരും പറയുന്നുണ്ട്. ഇക്കാര്യം പറഞ്ഞ് ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. സ്ത്രീകൾ ഉൾപ്പടെയുള്ളവർ ചോദിക്കുന്നുണ്ട്. കവലകളിലും കല്യാണ ചടങ്ങുകളിലും മരണ വീടുകളിലും അടക്കം പോകുമ്പോൾ ആളുകൾ ചോദിക്കുന്നത് ഇതേ കാര്യമാണ്.
തെരെഞ്ഞെടുപ്പിൽ യുഡിഎഫ് കൈവരിച്ച വിജയത്തിന്റെ മാറ്റ് കുറക്കുന്ന വിഷയമാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം അനന്തമായി നീണ്ടു പോകുന്നതിലുള്ള ഒരു ന്യായീകരണവും അംഗീകരിക്കാൻ കഴിയില്ല. വിഷയത്തിൽ വിവിധയിടങ്ങളിൽ വലിയ അമർഷമുണ്ട്. യുഡിഎഫ് സർക്കാർ വന്ന് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. മുഖ്യമന്ത്രിയെ എത്രയും വേഗത്തിൽ പ്രഖ്യാപിക്കണം. യുഡിഎഫിന്റെ വലിയ വിജയത്തിന്റെ ശോഭ കെടുത്തുന്ന കാര്യമാണ് ഈ പ്രതിസന്ധി’ എന്നാണ് അബ്ദുൽ ഹമീദ് പറഞ്ഞത്.






























