ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ വൻതോതിൽ പേരുകൾ നീക്കം ചെയ്തത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദത്തിൽ നിർണായക ഇടപെടലുമായി സുപ്രിംകോടതി. ഇതുമായി ബന്ധപ്പെട്ട് പുതിയ ഹർജികൾ സമർപ്പിക്കാൻ മുഖ്യമന്ത്രി മമത ബാനർജിക്കും മറ്റ് ഹരജിക്കാർക്കും കോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തത് തെരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് ബാധിച്ചുവെന്ന് തൃണമൂൽ കോൺഗ്രസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും എംപിയുമായ കല്യാൺ ബാനർജി വാദിച്ചു.
31 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത വോട്ടുകളുടെ എണ്ണത്തേക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് സ്ഥാനാർഥികൾ പരാജയപ്പെട്ടത് എന്ന് കല്യാൺ ബാനർജി ചൂണ്ടിക്കാട്ടി. ഒരു മണ്ഡലത്തിൽ ടിഎംസി സ്ഥാനാർഥി 862 വോട്ടിന് തോറ്റപ്പോൾ, അവിടെ 5,000-ത്തിലധികം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. സംസ്ഥാനത്ത് ബിജെപിയും ടിഎംസിയും തമ്മിലുള്ള ആകെ വോട്ട് വ്യത്യാസം 32 ലക്ഷമാണ്. എന്നാൽ ഒഴിവാക്കിയ വോട്ടുകൾക്കെതിരായ അപ്പീലുകൾ 35 ലക്ഷത്തിന് മുകളിലാണ്. അപ്പീലുകൾ തീർപ്പാക്കാൻ നിലവിലെ വേഗതയിൽ നാല് വർഷത്തോളം എടുത്തേക്കുമെന്ന് മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി കോടതിയെ അറിയിച്ചു.






























