മലപ്പുറം: സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുള്ള ലേഖന വിവാദത്തിൽ ശശി തരൂര്‍ എംപിക്ക് ശക്തമായ മറുപടിയുമായി മുസ്ലീം ലീഗ്. താൻ വ്യവസായ മന്ത്രിയായ കാലത്തെ നേട്ടങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടാണ് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. തരൂരിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ഹസനും രംഗത്തെത്തി. സ്വന്തം മണ്ഡലത്തിലെ സംരംഭകരോട് എങ്കിലും തരൂർ സംസാരിച്ചിരുന്നുവെങ്കിൽ ലേഖനം എഴുതുമായിരുന്നില്ലെന്നും തരൂരിന് ഗ്രൗണ്ട് റിയാലിറ്റി അറിയില്ലെന്നും എംഎം ഹസൻ കുറ്റപ്പെടുത്തി. എകെ ആന്‍റണി സര്‍ക്കാരിന്‍റെ കാലത്താണ് കേരളത്തിന്‍റെ വ്യവസായ ഭൂപടം മാറിയതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എകെ ആന്‍റണി മന്ത്രിസഭയിൽ താൻ വ്യവസായ മന്ത്രിയായിരിക്കെ കേരളത്തിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും പികെ കുഞ്ഞാലിക്കുട്ടി എടുത്തു പറഞ്ഞു. കിൻഫ്രയും ഇന്‍ഫോപാര്‍ക്കുമെല്ലാം തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരാണെന്നും അക്കാലത്ത് പ്രതിപക്ഷം വലിയ സമരം ഉണ്ടാക്കിയിരുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് പ്രതിപക്ഷത്തായപ്പോള്‍ ആ നിലപാടല്ല സ്വീകരിച്ചത്.
വികസനത്തിൽ സഹകരിച്ചവരാണ് യുഡിഎഫ്. ഇടതുപക്ഷം യുഡിഎഫ് സര്‍ക്കാരുമായി സഹകരിച്ചില്ല. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലാത്തതിന് കാരണം ഇടതുമുന്നണിയാണ്. ആ തൊപ്പി അവര്‍ക്കാണ് ചേരുക. വ്യവസായ നയങ്ങളിലെ എല്ലാ മാറ്റങ്ങള്‍ക്കും കാരണം യുഡിഎഫ് ആണ്. ഇടതുപക്ഷമാണ് തടസം നിന്നത്. നെഗറ്റീവ് നിലപാടായിരുന്നു അന്ന് ഇടതുപക്ഷം സ്വീകരിച്ചത്. രാഷ്ട്രീയ വിമര്‍ശനം പറയേണ്ട വേദിയിൽ പറയും. ശശി തരൂര്‍ ഇന്ന് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ യുഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയ സാഹചര്യം ലീഗ് ഗൗരവത്തോടെയാണ് കാണുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് പറയേണ്ട സ്ഥലത്ത് പറയാൻ കെൽപ്പുള്ള പാര്‍ട്ടിയാണ് ലീഗ്. യുഡിഎഫ് സര്‍ക്കാരിന്‍റെ എല്ലാ വികസന പദ്ധതികളും ഇടതുപക്ഷം തടഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് യുഡിഎഫുണ്ടാക്കിയ വികസനം ഒമ്പതുവര്‍ഷമായിട്ടും എൽഡിഎഫിന് സാധ്യമായിട്ടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.