കോഴിക്കോട് : സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കോടതിയിൽ കേസ് നടക്കുന്നതിനിടെ ഭർത്താവ് മൊഴിചൊല്ലിയതായി പരാതി. എളയടത്തെ ചതിരോളിക്കണ്ടി ജാസിമിനെതിരെയാണ് യുവതി നാദാപുരം പോലീസിൽ പരാതി നൽകിയത്. 2015ൽ വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം ഭർത്താവും ബന്ധുക്കളും ചേർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
ഇതേതുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. പിന്നീട് പോലീസിൽ പരാതി നൽകുകയും കേസെടുത്ത് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ നടന്നുവരുകയുമാണ്. വടകര കുടുംബ കോടതിയിൽ സ്വർണാഭരണങ്ങൾ തിരിച്ചുകിട്ടാനും ചെലവിനുമായി മറ്റൊരു കേസും നടന്നുവരുന്നു. എന്നാൽ ഈ മാസം നാലിന് നടപടിക്രമങ്ങൾ പാലിക്കാതെ ഒറ്റയിരിപ്പിന് തലാഖ് ചൊല്ലിയതായി വിവരം അറിയിക്കുകയായിരുന്നെന്നും മാത്രമല്ല ഈ മാസം അഞ്ചിന് വടകര കുടുംബകോടതി പരിസരത്തുവെച്ച് മുത്തലാഖ് ചൊല്ലിയതായി അറിയിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.