വയനാട് : അനധികൃത മരംമുറി നടന്ന വയനാട് മുട്ടിലിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് സന്ദർശനം നടത്തും. രാവിലെ 11 മണിക്ക് കൽപ്പറ്റയിൽ എത്തുന്ന മന്ത്രി വാഴവറ്റക്ക് സമീപം മരം മുറിച്ച കോളനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദർശിക്കുക. വനം കൊള്ളയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർക്ക് വി മുരളീധരൻ കത്ത് നൽകിയിരുന്നു.
മുട്ടിൽ മരംമുറിക്ക് പിന്നിൽ ഉദ്യോഗസ്ഥ-രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് കത്തിൽ കേന്ദ്ര മന്ത്രി മുരളീധരൻ ആരോപിക്കുന്നത്. ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി നൽകിയതായും മുരളീധരൻ അറിയിച്ചു. മുട്ടിൽ മരം മുറിയെ കുറിച്ച് പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.