തിരുവനന്തപുരം: കോൺഗ്രസിനെ ഉപദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കർണാടക കോൺഗ്രസിൽ അധികാരത്തെ ചൊല്ലിയുള്ള തർക്കമാണ്. ഇരു നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾക്കല്ല പ്രധാന്യം നൽകേണ്ടത്. എംഎൽഎമാരെ വിലയ്ക്കു വാങ്ങുവാനുള്ള കഴിവ് ബിജെപിക്കുണ്ടെന്ന് നേരത്തെ തന്നെ മനസിലായതാണ്. അതിനാൽ കർണാടകയുടെ കാര്യത്തിൽ കോൺഗ്രസിന് നല്ല കരുതൽ വേണമെന്ന് അദ്ദേഹം ഉപദേശിച്ചു. ബിജെപിയെ തോൽപ്പിച്ച് നിർണായക കാൽവെയ്പ്പാണ് കോൺഗ്രസിന്‍റേത്.
അതിനാൽ തന്നെ സ്വന്തം താൽപര്യങ്ങൾക്കല്ല പ്രധാന്യം നൽകേണ്ടത്. പ്രതിപക്ഷത്തിന്‍റേയും പ്രാദേശിക പാർട്ടിയുടേയും ഏകോപനം ഉണ്ടാകണം. ദക്ഷിണേന്ത്യ മുഴുവൻ തങ്ങൾ പിടിക്കുമെന്നും അതിന്‍റെ ആദ്യ കാൽവെയ്പ് കർണാടകത്തിലും കേരളത്തിലും പ്രതിഫലിക്കുമെന്നാണ് മോദിയും അമിത്ഷായും പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അഹങ്കാരത്തിന് ജനങ്ങൾ തന്നെ വിധിയെഴുതി. ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ തകർക്കാനാവണം.ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് ഊന്നൽ ന്ല്കാൻ കോൺഗ്രസിനാകണം. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടുന്ന രീതിയിൽ ഐക്യം സാധ്യമാകണമെന്നും ഗോവിന്ദൻ പറഞ്ഞു.





























