തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവും കോഴിക്കോട് മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു. ജനപ്രതിനിധിയെന്ന നിലയിൽ കോഴിക്കോടിന്റെ വികസനത്തിന് മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിനായി.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, കെടിഡിസി ചെയർമാൻ, കല പ്രസിഡന്റ് തുടങ്ങിയ പദവികളെല്ലാം സാധാരണ മനുഷ്യരുടെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തിയ വ്യക്തിത്വമായിരുന്നു ടി പി ദാസൻ. അദ്ദേഹവുമായി അടുത്ത് പ്രവർത്തിക്കാനായ സന്ദർഭങ്ങളെല്ലാം ഊഷ്മളമായി മനസിലൂടെ കടന്നുപോകുന്നു.സഖാവിന്റെ വേർപാടിൽ പാർടി സഖാക്കളുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നു.പ്രിയസഖാവിന്റെ ഓർമകൾക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.






























