കോട്ടയം: വീണ്ടും റോബിൻ ബസ് തടഞ്ഞ് എംവിഡി. ഇന്നലെ രാത്രിയിലാണ് കോട്ടയം ഈരാറ്റുപേട്ടയിൽ വെച്ച്, കാഞ്ഞിരപ്പള്ളി – പാലാ റൂട്ടിൽ ഓടുന്ന ബസ് തടഞ്ഞത്. ബസിന് പെർമിറ്റ് ഇല്ലെന്നാണ് കാരണം പറഞ്ഞത്. അതേ സമയം, ഓഗസ്റ്റ് രണ്ട് വരെ പെർമിറ്റ് ഉണ്ടെന്നു ബസ് ഉടമ റോബിൻ ഗിരീഷ് വ്യക്തമാക്കി മുൻപ് അന്തർസംസ്ഥാന പെർമിറ്റിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പും ബസ് ഉടമയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പെർമിറ്റ് ഇല്ലെന്ന് പറഞ്ഞ് ഇന്നലെ രാത്രി എട്ടുമണിക്ക് ബസ്സ് പിടിച്ചുവെന്നും പെർമിറ്റ് ഇല്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ലെന്നും ബസ് ഉടമ ഉടമ ഗിരീഷ് പ്രതികരിച്ചു. പിന്നിൽ കൃത്യമായ അജണ്ട ഉണ്ടെന്ന് ആരോപിച്ച ഗിരീഷ് നിലവിൽ പെർമിറ്റ് ഇല്ലെങ്കിൽ ഇത്രയും നാൾ ഓടാൻ സാധിക്കുമോ എന്നും ചോദിച്ചു. 2003 മുതൽ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവ് എഴുതിത്തരുകയാണ് പതിവ്.
പെർമിറ്റിന് അപേക്ഷ നൽകാൻ അല്ലേ സാധിക്കൂ? എല്ലാ തവണയും അപേക്ഷ നൽകുന്നുണ്ട്. ജൂൺ പത്താം തീയതി അപേക്ഷ പുതുക്കി കിട്ടി. ഇപ്പോൾ നാല് ബസ്സുകളുണ്ട്. ഒരു ബസ്സിന് മാത്രമാണ് കോടതി ഉത്തരവു പ്രകാരം ഓടുന്നത്. ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ഗിരീഷ് പറഞ്ഞു. റോബിൻ ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ, കോടതി ഉത്തരവു പ്രകാരം പെർമിറ്റിന് വാഹന ഉടമ അപേക്ഷ നൽകിയിട്ടുണ്ട് എന്ന് കോട്ടയം ആർടിഒ ജയരാജ് വ്യക്തമാക്കി. പക്ഷേ ഫീസ് അടച്ചിട്ടില്ല. ഫീസ് അടച്ചാൽ മാത്രമാണ് പെർമിറ്റ് നൽകാനാവുക. കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാൻ അപേക്ഷ നൽകി ഫീസ് അടക്കണം. ഈ നടപടി ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പെർമിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നും ആർടിഒ പറഞ്ഞു.





























