തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ 1986-ലെ എഎൻ-32 വിമാനാപകടത്തിന്‍റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. തന്‍റെ പിതാവും ഉൾപ്പെട്ടിരുന്ന ആ ദൗത്യത്തെക്കുറിച്ചും ഒരു ദുരന്തവാർത്തയ്ക്കായി കാത്തുനിൽക്കേണ്ടി വന്ന കുടുംബങ്ങളുടെ നെഞ്ചുരുക്കുന്ന ആകുലതകളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. 1986 മാർച്ചിലായിരുന്നു ഇന്ത്യൻ വ്യോമസേനയെ കണ്ണീരിലാഴ്ത്തിയ ആ സംഭവം നടന്നത്. സോവിയറ്റ് യൂണിയനിൽ (ഇന്നത്തെ യുക്രൈൻ) നിന്ന് പുതിയതായി വാങ്ങിയ മൂന്ന് എഎൻ-32 വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പിതാവ് ഉൾപ്പെടെയുള്ള വ്യോമസേനാ ഉദ്യോഗസ്ഥർ.
ഒപ്പമുണ്ടായിരുന്ന വിമാനങ്ങളിലൊന്നിലായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ് സഞ്ചരിച്ചിരുന്നത്. സോവിയറ്റ് യൂണിയനിൽ നിന്നും പുറപ്പെട്ട്, ഒമാനിലെ മസ്കറ്റിൽ എത്തി ഇന്ധനം നിറച്ച ശേഷമാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. എന്നാൽ ഡൽഹിയിലെ പാലം വ്യോമതാവളത്തിൽ രണ്ട് വിമാനങ്ങൾ മാത്രമാണ് സുരക്ഷിതമായി ലാൻഡ് ചെയ്തത്. ഏഴ് വ്യോമസേനാംഗങ്ങളുമായി പറന്ന കെ- 2729 എന്ന വിമാനം അറബിക്കടലിന് മുകളിൽ വെച്ച് നിഗൂഢമായ സാഹചര്യത്തിൽ അപ്രത്യക്ഷമാവുകയായിരുന്നു. ആ കറുത്ത ദിനത്തിൽ പാലം വിമാനത്താവളത്തിൽ കാത്തുനിന്ന സ്വന്തം അനുഭവം രാജീവ് ചന്ദ്രശേഖർ പോസ്റ്റിൽ ഓർത്തെടുക്കുന്നുണ്ട്.






























