പത്തനംതിട്ട : മൈലപ്രാ സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള അമൃത ഫാക്ടറി നഷ്ടത്തിലായതിനു പിന്നില്‍ കമ്പിനിയുടെ ജനറല്‍ മാനേജരും ഫാക്ടറിയിലെ ചില ജീവനക്കാരുമാണ്. ബാങ്കിന്റെ സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യു ആയിരുന്നു തുടക്കം മുതല്‍ അമൃത ഫാക്ടറിയുടെ ജനറല്‍ മാനേജര്‍. ഫാക്ടറിയും ഇവിടുത്തെ ജീവനക്കാരെയും പൂര്‍ണ്ണമായി നിയന്ത്രിച്ചതും ഇദ്ദേഹമാണ്. ചില ജീവനക്കാര്‍ ഇവിടെനിന്നും ഉല്‍പ്പന്നങ്ങള്‍ അനധികൃതമായി കടത്തി പുറത്ത് വില്‍പ്പന നടത്തുന്നുണ്ടായിരുന്നു. ഇത് തൊണ്ടി സഹിതം പിടികൂടിയിട്ടും പോലീസില്‍ ഒരു പരാതിപോലും കൊടുക്കുവാന്‍ ജോഷ്വാ മാത്യു തയ്യാറായില്ല. എല്ലാം ഒതുക്കി തീര്‍ക്കുകയായിരുന്നു. അമൃത ഫാക്ടറിയിലെ ചില ഇടപാടുകളില്‍ ജോഷ്വാ മാത്യുവിന്റെ ഒപ്പം ബാങ്കിലെ നാല് ജീവനക്കാരും കൂട്ടായി ഉണ്ടായിരുന്നു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ പോലും അറിയാത്ത ജോഷ്വാ മാത്യുവിനെ സഹായിച്ചത് ഇവരാണ്. പണമിടപാടുകളും സ്റ്റോക്ക് വിവരങ്ങളും കൃത്യമായും സുരക്ഷിതമായും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയത് ഈ ജീവനക്കാരാണ്.
ഫാക്ടറിയിലെ ചില ജീവനക്കാരുമായി ജോഷ്വാ മാത്യുവിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ബന്ധം ഉണ്ടായിരുന്നു. അമൃത ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന പലരും ഇന്ന് ലക്ഷാധിപതികളാണ്. സെയില്‍സ് വാനുകളില്‍ എന്ത് കൊണ്ടുപോകുന്നെന്നോ എത്ര കൊണ്ടുപോകുന്നെന്നോ കണക്കുണ്ടായിരുന്നില്ല. വില്‍പ്പന നടത്തിയതിന്റെ പണവും കൃത്യമായി എത്തിയിരുന്നില്ല. ഇപ്പോഴും പലരുടെയും പേരില്‍ കിട്ടാക്കടമായി വന്‍തുകയുണ്ട്. ഇത് കിട്ടിയതാണോ കിട്ടാനുള്ളതാണോ എന്ന് ആര്‍ക്കും തിട്ടമില്ല. കോടികള്‍ വിഴുങ്ങിയ അമൃത ഫാക്ടറി തുരുമ്പെടുത്തു നശിക്കുകയാണ്. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത വിലയേറിയ യന്ത്രങ്ങള്‍ ഇനിയും പഴയരീതിയില്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കോടികള്‍ ചെലവഴിക്കേണ്ടി വരും. ഭാരത് ബെന്‍സും ഐഷര്‍ ലോറികളും ഉള്‍പ്പെടെ എട്ടോളം വാഹനങ്ങള്‍ ഉപയോഗശൂന്യമായിക്കഴിഞ്ഞു. ഇതെല്ലാം നിക്ഷേപകരുടെ പണമായിരുന്നു.