പത്തനംതിട്ട : മൈലപ്രാ വയല്‍ നികത്തല്‍ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിനു പിന്നാലെ അടൂര്‍ ആര്‍.ഡി.ഓയും അന്വേഷണത്തിന് ഉത്തരവിട്ടു. കോന്നി തഹസീല്‍ദാര്‍ക്ക് ആണ് അന്വേഷണ ചുമതല. മൈലപ്രായിലെ അനധികൃത വയല്‍ നികത്തലും അനുമതിയില്ലാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പത്തനംതിട്ട മീഡിയാ വാര്‍ത്തയിലൂടെയാണ് പുറത്തുവന്നത്. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
മൈലപ്രാ പള്ളിപ്പടിയില്‍ ഏക്കറുകണക്കിന് പാടങ്ങളാണ് അനുമതിയില്ലാതെ നികത്തിയത്. ഇവിടെ നിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസര്‍ നിരവധി പ്രാവശ്യം സ്റ്റോപ് മെമ്മോ നല്‍കിയിരുന്നുവെങ്കിലും ഭൂമാഫിയാകള്‍ അതിന് വിലകല്‍പ്പിച്ചില്ല. അവര്‍ വയലുകള്‍ പൂര്‍ണ്ണമായി നികത്തിയെന്നു മാത്രമല്ല നീരൊഴുക്ക് ഉണ്ടായിരുന്ന മൈലപ്രാ ചെറിയ തോട് നികത്തി തങ്ങളുടെ വസ്തുവില്‍ ചേര്‍ക്കുകയും ചെയ്തു. അനധികൃതമായി നികത്തിയ പാടത്ത് ബഹുനില ഫ്ലാറ്റ് സമുച്ചയം പണിയാന്‍ നീക്കം നടന്നതോടെയാണ് സമീപവാസികള്‍ പരാതിയുമായി നീങ്ങിയത്.
വയലുകള്‍ നികത്താന്‍ ഉപയോഗിച്ച മണ്ണ് ഏഴു ദിവസത്തിനുള്ളില്‍ പൂര്‍ണ്ണമായി എടുത്തു മാറ്റണമെന്നും ചെറിയ തോട് പുനസ്ഥാപിക്കണമെന്നും അടൂര്‍ ആര്‍.ഡി.ഓ 2011 ഡിസംബര്‍ 07 ന് സാംസ് കേറ്ററിംഗ് ഉടമ മൈലപ്രാ ചാമക്കാലായില്‍ പി.വി സാംകുട്ടിക്ക് നോട്ടീസ് നല്‍കിയിരുന്നു. മൈലപ്രാ വില്ലേജ് ഓഫീസറുടെയും തഹസീല്‍ദാരുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അടൂര്‍ ആര്‍.ഡി.ഓയുടെ നടപടി. എന്നാല്‍ പിന്നീട് മൈലപ്രാ വില്ലേജ് ഓഫീസില്‍ ജോലി ചെയ്തിരുന്ന പലരും ചാമക്കാലായില്‍ പി.വി സാംകുട്ടിക്ക് അനുകൂലമായ നടപടികളാണ് സ്വീകരിച്ചത്. ഇതുമൂലം കഴിഞ്ഞ 11 വര്‍ഷമായി ഈ ഉത്തരവ് പൂഴ്ത്തി വെക്കുകയായിരുന്നു. ആര്‍.ഡി.ഓ യുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ചുമതല മൈലപ്രാ വില്ലേജ് ഒഫീസര്‍ക്കായിരുന്നു. എന്നാല്‍ പലരും ഈ ഉത്തരവ് നടപ്പിലാക്കുവാന്‍ താല്‍പ്പര്യമെടുത്തില്ല. ഇതിനുപിന്നില്‍ വന്‍ അഴിമതിയും ആരോപിക്കപ്പെടുന്നുണ്ട്.
സാംസ് കേറ്ററിംഗ് ഉടമ മൈലപ്രാ ചാമക്കാലായില്‍ പി.വി സാംകുട്ടി, മൈലപ്രാ പെട്രോള്‍ പമ്പ് നടത്തുന്ന കുടശ്ശനാട് കീപ്പള്ളില്‍ വീട്ടില്‍ ജോണ്‍ മാത്യു എന്നിവരാണ് ഇവിടെ കൂടുതല്‍ നിലം നികത്തിയത്. പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നതും അനധികൃതമായി നികത്തിയ വയലിലാണ്. വ്യാജരേഖകള്‍ ചമച്ചാണ് പെട്രോള്‍ പമ്പിന് അനുമതി നേടിയെടുത്തത്. ഇതിന് ചില ഉദ്യോഗസ്ഥരും വഴിവിട്ട് കൂട്ടുനിന്നു. പാടങ്ങള്‍ നികത്തുകയും നീരൊഴുക്കുള്ള തോടുകള്‍ കയ്യേറി വസ്തുവാക്കുകയും ചെയ്തതോടെ ചെറിയ മഴപെയ്താല്‍ പോലും ഇവിടെ വെള്ളപ്പൊക്കമാണ്. എട്ടോളം വീടുകളിലും നിരവധി വ്യാപാര സ്ഥാപനങ്ങളിലും ഇവിടെ വെള്ളം കയറും. തുടര്‍ച്ചയായി വെള്ളം കയറുവാന്‍ തുടങ്ങിയതോടെയാണ് പലരും രഹസ്യമായി പരാതിയുമായി നീങ്ങിയത്.































