പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ ചില ജീവനക്കാരുടെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി സൂചന. വിരമിക്കാനിരുന്ന ചില ജീവനക്കാര്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെ നിക്ഷേപങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം പിന്‍വലിപ്പിച്ചിരുന്നു. സാമ്പത്തിക ഞെരുക്കത്തില്‍ക്കൂടി മുമ്പോട്ടുപോയ ബാങ്കിന് ഇത് കൂടുതല്‍ തിരിച്ചടിയായി. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ തലപ്പത്തുനിന്നും ജെറി ഈശോ ഉമ്മനെ താഴെയിറക്കുവാനും ചിലര്‍ ആഗ്രഹിച്ചിരുന്നു. അതിന് ജീവനക്കാരില്‍ ചിലരെ കൂട്ടുപിടിച്ചായിരുന്നു തന്ത്രങ്ങള്‍ മെനഞ്ഞത്.
ഇതിന്റെ ഭാഗമായാണ് വേണ്ടപ്പെട്ടവരുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുവാന്‍ വിരമിക്കുന്ന ചില ജീവനക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ബാങ്കിലെ പല രേഖകളും ഇവര്‍ പുറത്തേക്ക് ചോര്‍ത്തി നല്‍കിയെന്നും സംശയിക്കുന്നു. മൈലപ്ര ബാങ്കിലെ നിക്ഷേപകര്‍ സമരം തുടങ്ങുന്നതിനു മുമ്പ് ജീവനക്കാര്‍ സമരം നടത്തിയതും ഇതിന്റെ ഭാഗമാണെന്ന് സംശയിക്കണം. സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ ബ്രാഞ്ചുകള്‍ തുറന്നുവെച്ച് നിക്ഷേപകരെ ശാന്തരാക്കുന്നതിനു പകരം ചിലര്‍ ബ്രാഞ്ചുകള്‍ അടച്ചിട്ടു. ബ്ലെയിഡ് കമ്പിനികള്‍ പൊട്ടുമ്പോള്‍ സംഭവിക്കുന്ന അതേ നിലയിലേക്കാണ് അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ ഈ സഹകരണ ബാങ്കിനെയും ഇവര്‍ എത്തിച്ചത്. ഇത് നിക്ഷേപകരില്‍ കൂടുതല്‍ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചു.
പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ ജീവനക്കാരെ അമിതമായി വിശ്വസിച്ചിരുന്നു. പ്രത്യേകിച്ച് തലപ്പത്തിരുന്നവരെ. ഇത് പലപ്പോഴും ദുരുപയോഗം ചെയ്തുവെന്നും സംശയിക്കുന്നു. ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പത്തനംതിട്ട മീഡിയ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ജീവനക്കാര്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നും കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ കഴിഞ്ഞദിവസം പറഞ്ഞതും ഇതിന്റെ വെളിച്ചത്തില്‍ ആയിരിക്കുമെന്ന് കരുതാം.
കോവിഡിനെ തുടര്‍ന്ന് കിട്ടാക്കടം പെരുകിയതോടെയാണ് മൈലപ്രാ ബാങ്കിലും സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. എന്നാല്‍ ഈ സാഹചര്യം മുതലാക്കിക്കൊണ്ട് മൈലപ്രാ ബാങ്ക് പൂട്ടിക്കുവാനും പ്രസിഡന്റ് ജെറി ഈശോ ഉമ്മനെ പ്രതിക്കൂട്ടിലാക്കുവാനുള്ള നീക്കമാണ് ഇവിടെ നടന്നത്. ഇതിലൂടെ യഥാര്‍ഥ കുറ്റവാളികള്‍ക്ക് രക്ഷപെടാമെന്നും ചിലര്‍ കണക്കുകൂട്ടി. ഇതിന്റെ ഭാഗമായാണ് പത്തനംതിട്ടയിലെ മാധ്യമങ്ങളെയും ചിലര്‍ കൂട്ടുപിടിച്ചത്. ജോലിയില്‍ നിന്നും വിരമിക്കുന്നതോടെ ബാങ്കിന് ഉണ്ടാകുന്ന ബാധ്യതകളില്‍ നിന്നും തങ്ങള്‍ സ്വതന്ത്രരാകുമെന്നും ചിലര്‍ കണക്കു കൂട്ടി. എന്നാല്‍ ഇവരുടെ പ്രതീക്ഷകള്‍ എല്ലാം തകിടം മറിയുകയായിരുന്നു.
ജീവനക്കാര്‍ ബാങ്കിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. ബാങ്കിന് നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് അവരുടെ സ്വത്തുവകകളില്‍ നിന്ന് ഈടാക്കുകയും വേണം. ഇതിന് സഹകാരികള്‍ ഒന്നിച്ചുനില്‍ക്കണം. നിക്ഷേപകരുടെ പിന്തുണയും ആവശ്യമാണ്. എന്നാല്‍ മൈലപ്ര ബാങ്കിന്റെ കാര്യത്തില്‍ കണ്ടത് മറ്റൊന്നാണ്. ചിലര്‍ ബാങ്കിനെ ഇല്ലാതെയാക്കുവാന്‍ സംഘടിതമായി പ്രവര്‍ത്തിച്ചു. ഉണങ്ങിയ ചില്ല മുറിച്ചു മാറ്റുന്നതിനു പകരം മരം ചുവടോടെ വെട്ടിയിടുവാനാണ് ഇവിടെ ശ്രമം നടന്നത്. ഇതിലൂടെ മുഴുവന്‍ നിക്ഷേപകര്‍ക്കും പണം നഷ്ടപ്പെടുമായിരുന്നു. ബാങ്ക് പ്രവര്‍ത്തനം സുഗമമായി മുമ്പോട്ടുപോയാല്‍ മാത്രമേ നിക്ഷേപകര്‍ക്ക് പണം മടക്കി ലഭിക്കൂ. അടിയന്തിരമായ ആവശ്യങ്ങള്‍ക്കല്ലാതെ പണം പിന്‍വലിക്കരുത്.
പത്ര വാര്‍ത്തകളിലൂടെ ആശങ്കാകുലരാകുന്ന നിക്ഷേപകര്‍ പ്രത്യേകിച്ച് ആവശ്യങ്ങള്‍ ഒന്നുമില്ലെങ്കിലും തങ്ങളുടെ നിക്ഷേപം പിന്‍വലിക്കുവാന്‍ എത്തുമ്പോള്‍ രോഗചികില്‍സ, വിവാഹം മുതലായ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് പണം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുവാന്‍ കഴിയില്ല. ഇത് ഇവരെ കൂടുതല്‍ മനോവിഷമത്തില്‍ എത്തിക്കും. നിക്ഷേപകര്‍ പൂര്‍ണ്ണമായി സഹകരിച്ചാല്‍ മാത്രമേ ഇന്നുള്ള സാമ്പത്തിക പ്രതിസന്ധി പെട്ടെന്ന് തരണം ചെയ്യുവാന്‍ ബാങ്കിന് കഴിയൂ.