പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാര്‍ അടിച്ചുമാറ്റിയത് ഒന്നര കോടിയിലധികം രൂപ. അഴിമതിക്ക് സഹകരണവകുപ്പ് ഉദ്യോഗസ്ഥരും കുടപിടിച്ചു. ജീവനക്കാര്‍ വര്‍ഷങ്ങളായി കൈപ്പറ്റിയത് അര്‍ഹിക്കാത്ത ശമ്പളവും ആനുകൂല്യങ്ങളും. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ മൌനാനുവാദവും ഈ അഴിമതിക്ക് ഉണ്ടെന്ന് സംശയിക്കുന്നു. ബാങ്ക് സെക്രട്ടറി ജോഷ്വാ മാത്യു സഹകരണ മേഖലയിലെ കോണ്‍ഗ്രസ് സംഘടനയുടെ സംസ്ഥാന ഭാരവാഹിയാണ്. കൂടാതെ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ ഇടതുപക്ഷ പാളയത്തിലും. അതുകൊണ്ടുതന്നെ സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുവരെയും വഴിവിട്ട് സഹായിച്ചുവെന്ന് വ്യക്തമാണ്. ഒപ്പം ജീവനക്കാരെ പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശ്രമിച്ചു.
ഈ ബാങ്ക് ക്ലാസ് ഒന്ന് വിഭാഗത്തില്‍ സ്പെഷ്യല്‍ ഗ്രേഡിലായിരുന്നു. എന്നാല്‍ 2018 – 2019 ലെ ഓഡിറ്റില്‍ ബാങ്കിന്റെ ഈ ഗ്രേഡ് നഷ്ടപ്പെട്ടു. ക്ലാസ്സ് മൂന്നിലേക്കാണ് മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് ചെന്നെത്തിയത്. ഈ വിവരം മുന്‍കൂട്ടി ബാങ്ക് സെക്രട്ടറിയായിരുന്ന ജോഷ്വാ മാത്യു അറിഞ്ഞിരുന്നെങ്കിലും ബാങ്ക് ഭരണസമിതിയില്‍ നിന്നും ഇക്കാര്യം മൂടിവെച്ചു. ഓഡിറ്റ് റിപ്പോര്‍ട്ട് ബാങ്കിന് കിട്ടിയത് 2019 ഡിസംബറിലാണ്. 2019 ഏപ്രില്‍ ഒന്നു മുതല്‍ ക്ലാസ് ഒന്ന് വിഭാഗത്തിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റുവാന്‍ മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാര്‍ക്ക് അര്‍ഹതയില്ല. അതായത് ഏപ്രില്‍ ഒന്ന് മുതല്‍ ബാങ്ക് ക്ലാസ് മൂന്ന് വിഭാഗത്തിലാണ്. ഓഡിറ്റ് റിപ്പോര്‍ട്ട് 2019 ഡിസംബറിലാണ് ലഭിച്ചത് എന്നത് ഒരു കാരണമായി പറയുന്നുണ്ടെങ്കിലും ഇതിന് നിയമസാധുതയില്ല.
മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ കണ്‍കറന്റ് ഓഡിറ്റര്‍ ഉണ്ടായിട്ടും ഒന്നും പുറത്തുവന്നില്ല. സാധാരണയായി ഏഴോളം സഹകരണ സ്ഥാപനങ്ങള്‍ക്ക് ഒരു ഓഡിറ്റര്‍ ആണ്. സര്‍ക്കാരാണ് ശമ്പളം നല്‍കുന്നത്. കണ്‍കറന്റ് ഓഡിറ്റര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണെങ്കിലും ശമ്പളം നല്‍കുന്നത് ഇവരെ മുഴുവന്‍ സമയവും ഉപയോഗിക്കുന്ന സഹകരണ ബാങ്കാണ്. ഇങ്ങനെ കണ്‍കറന്റ് ഓഡിറ്റര്‍ ഉണ്ടായിട്ടും എങ്ങിനെ മൈലപ്ര ബാങ്കില്‍ അഴിമതി നടന്നുവെന്ന് വ്യക്തമാക്കേണ്ടത് സഹകരണ വകുപ്പാണ്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതും തെറ്റുകളോ കുറ്റങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതും സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് മൂടിവെച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്. ബാങ്കിലെ ജീവനക്കാര്‍ കൈപ്പറ്റിയത് അര്‍ഹിക്കാത്ത ശമ്പളവും ആനുകൂല്യങ്ങളും ആണെന്ന് അറിഞ്ഞിട്ടും ഈ നിമിഷംവരെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ശ്രദ്ദേയമാണ്.
ബാങ്കിന്റെ സെക്രട്ടറി ജോഷ്വാ മാത്യു ശമ്പളവും ആനുകൂല്യങ്ങളും അടക്കം അവസാനം വാങ്ങിയത് ഏകദേശം ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ്. ക്ലാസ് മൂന്ന് വിഭാഗത്തിലെ സെക്രട്ടറിക്ക് പരമാവധി ലഭിക്കേണ്ടത് 75000 രൂപ മാത്രമാണ്. ഓരോ മാസവും സെക്രട്ടറി ജോഷ്വാ മാത്യു അധികമായി കൈപ്പറ്റിയത് 65000 രൂപയോ അതിലധികമോ ആണ്. 2019 ഏപ്രില്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31വരെ 36 മാസങ്ങളിലായി ഇദ്ദേഹം മാത്രം അനധികൃതമായി കൈപ്പറ്റിയത് 2,340,000 രൂപയാണ്. (ഇരുപത്തി മൂന്നു ലക്ഷത്തി നാല്‍പ്പതിനായിരം). നിലവില്‍ ഇപ്പോള്‍ 14 സ്ഥിരം ജീവനക്കാരാണ് മൈലപ്ര സഹകരണ ബാങ്കിലുള്ളത്. നിലവിലുള്ള ജീവനക്കാരും വിരമിച്ചവരും അനധികൃതമായി കൈപ്പറ്റിയ തുക ഏകദേശം ഒന്നര കോടിയിലധികം വരും. ഈ തുക അടിയന്തിരമായി തിരിച്ചുപിടിച്ചാല്‍ ചെറിയ തുകകള്‍ക്കുവേണ്ടി എത്തുന്ന അത്യാവശ്യക്കാര്‍ക്ക് നല്‍കുവാന്‍ കഴിയും. നിലവിലുള്ള പ്രശ്നങ്ങള്‍ ശാന്തമായി പരിഹരിക്കുവാനും കഴിയും. എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങരുതെന്നുമാത്രമാണ് ഇപ്പോള്‍ ഉദ്ദേശം.
സെക്രട്ടറി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്നത് അസിസ്റ്റന്റ് സെക്രട്ടറിയാണ്. ഒരു ലക്ഷത്തി പതിനാറായിരം രൂപയാണ് ശമ്പളവും ആനുകൂല്യങ്ങളുമായി ഇദ്ദേഹം പറ്റുന്നത്. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സെക്രട്ടറി ജോഷ്വാ മാത്യു സസ്പെന്‍ഷനില്‍ ആകുന്നത്. ഇദ്ദേഹത്തിന്റെ അഭാവത്തില്‍ ചുമതല ഏറ്റെടുക്കേണ്ടത് അസിസ്റ്റന്റ് സെക്രട്ടറിയാണ്. എന്നാല്‍ വന്‍ തുക ശമ്പളമായി കൈപ്പറ്റുന്ന ഇദ്ദേഹം ചുമതല ഏറ്റെടുക്കാന്‍ തയ്യാറായില്ല. അതിനാല്‍ പകരം ബ്രാഞ്ച് മാനേജര്‍ ആയിരുന്ന ഷാജി ജോര്‍ജ്ജ് ആണ് ഇപ്പോള്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്. അതായത് വന്‍ തുക ശമ്പളവും ആനുകൂല്യങ്ങളുമായി കൈപ്പറ്റുന്ന അസിസ്റ്റന്റ് സെക്രട്ടറി ജോലി ചെയ്യുവാനോ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുവാനോ ബാങ്കിന് ഇപ്പോഴുള്ള പ്രതിസന്ധിയില്‍ കൂടെ നില്‍ക്കുവാനോ തയ്യാറല്ല. എന്നാല്‍ അനര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും ഇപ്പോഴും കൈപ്പറ്റുകയാണ്.
ബാങ്കിലെ ഏറ്റവും കൂടിയ ശമ്പളം സെക്രട്ടറിയുടെയാണ് -140000 രൂപ. ഏറ്റവും കുറഞ്ഞ ശമ്പളം പീയൂണ്‍ 32000 രൂപ, പാര്‍ട്ട് ടൈം സ്വീപ്പെര്‍ – 11500 രൂപ. ബ്രാഞ്ച് മാനേജര്‍മാര്‍ കൈപ്പറ്റുന്നത് 66000 മുതല്‍ 78000 രൂപവരെയാണ്. ഇതെല്ലാം വന്‍ സാമ്പത്തിക ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന Class -1 Special Grade ബാങ്കുകളിലെ ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളുമാണ്. ഈ കാലയളവില്‍ ഇതേ നിരക്കില്‍ മുഴുവന്‍ ആനുകൂല്യങ്ങളും കൈപ്പറ്റി രണ്ടുപേര്‍ വിരമിച്ചു. കേന്ദ്ര ഓഫീസിലെ ചീഫ് അക്കൌണ്ടന്റ് 2020 ജൂലൈയിലും ഒരു അറ്റന്‍ഡര്‍ 2021 ജനുവരിയിലും. മറ്റു ചില ജീവനക്കാരും അടുത്തുതന്നെ വിരമിക്കാന്‍ ഇരിക്കുകയാണ്.
2018 ലെ പെരുമഴയും വെള്ളപ്പൊക്കവും കര്‍ഷകരെയും സാധാരണക്കാരെയും ഏറെ ബാധിച്ചു. 2019 ല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ബാങ്കിനെയും അനുബന്ധ സ്ഥാപനങ്ങളെയും വന്‍ നഷ്ടത്തിലാക്കി. നിക്ഷേപ – വായ്പാ അനുപാതം താളം തെറ്റി. വായ്പാ കുടിശ്ശിക ക്രമാതീതമായി ഉയര്‍ന്നു. ഇതിനെത്തുടര്‍ന്ന് ബാങ്കിന്റെ ലാഭം കുറഞ്ഞു. സഹകരണ വകുപ്പിന്റെ 2018 – 2019 ലെ വാര്‍ഷിക ഓഡിറ്റിങ്ങില്‍ ഇത് വ്യക്തമായി. ഇതിനെത്തുടര്‍ന്ന് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ ഗ്രേഡ് ക്ലാസ് ഒന്നില്‍ നിന്നും തരംതാഴ്ത്തി ക്ലാസ്സ് മൂന്നിലേക്ക് മാറ്റപ്പെട്ടു.
എന്നിട്ടും ക്ലാസ് ഒന്നിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും ഒരു സങ്കോചവുമില്ലാതെ ജീവനക്കാര്‍ കൈപ്പറ്റി. അതുംപോരാഞ്ഞ് ചില ജീവനക്കാര്‍ ബാങ്ക് തകര്‍ക്കുവാന്‍ ശ്രമിച്ചു. വിരമിക്കാന്‍ തയ്യാറെടുക്കുന്ന ചിലര്‍ തങ്ങളുടെ വേണ്ടപ്പെട്ടവരെക്കൊണ്ട് നിക്ഷേപങ്ങള്‍ പിന്‍വലിപ്പിച്ചു. ബാങ്കിലെ സുപ്രധാന രേഖകള്‍ പുറത്തുള്ള ശത്രുക്കള്‍ക്ക് നല്‍കി. കാര്യങ്ങള്‍ വ്യക്തമായി അറിയാതെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചു. നിറംപിടിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുവാന്‍ മാധ്യമ പ്രവര്‍ത്തകരെ കൂട്ടുപിടിച്ചു. ദിവസേന ഊതിവീര്‍പ്പിച്ച കഥകളുമായി പത്രങ്ങള്‍ ഇറങ്ങി. ജീവനക്കാരെ സംഘടിപ്പിച്ച് സമരം ചെയ്തു.
ഏപ്രില്‍ മാസം ആദ്യം ലഭിക്കേണ്ട ശമ്പളം 17 ദിവസം താമസിച്ചപ്പോള്‍ ബാങ്കിന്റെ കേന്ദ്ര ഓഫീസിന് മുമ്പില്‍ സമരം ചെയ്തു മാതൃക കാണിച്ചവരാണ് ഇവിടുത്തെ ജീവനക്കാര്‍. അനര്‍ഹമായ ശമ്പളവും ആനുകൂല്യങ്ങളും താമസിച്ചപ്പോള്‍ ജീവനക്കാര്‍ സമരം ചെയ്തെങ്കിലും തങ്ങള്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണം ലഭിക്കാന്‍ നിക്ഷേപകര്‍ സമരം ചെയ്തില്ല എന്നത് ശ്രദ്ദേയമാണ്.>>>> മൈലപ്ര ബാങ്കിന്റെ യഥാര്‍ഥ വാര്‍ത്തകള്‍ ഇനിയും തുടരും.
© Exclusive content @ Prakash Inchathanam