പത്തനംതിട്ട : കോയിപ്രം-വരയന്നൂര്‍ മുട്ടപ്പള്ളി കോളനിയില്‍ വാലുപറമ്പില്‍ കെ.എം. സുരേഷിന്റെ മരണത്തിന് കാരണക്കാരായ കോയിപ്രം എസ്.എച്ച്.ഒയേയും പോലീസുകാരേയും രക്ഷിക്കാന്‍ ശ്രമിച്ചാല്‍ സംസ്‌ഥാന വ്യാപകമായി ശക്‌തമായ സമരം നടത്തേണ്ടി വരുമെന്ന് കെ.പി.എം.എസ്. സീനിയര്‍ ലീഡര്‍ ചെറുവക്കല്‍ അര്‍ജുനന്‍, കേരള സ്‌റ്റേറ്റ് ദലിത് ലീഡേഴ്‌സ് കൗണ്‍സില്‍ കേന്ദ്രകമ്മറ്റി ജനറല്‍ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ്, അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ സംസ്‌ഥാന വര്‍ക്കിങ് പ്രസിഡന്റ് പി.എസ്. പ്രസാദ്, കേരള ചേരമര്‍സംഘം സംസ്‌ഥാന ജനറല്‍ സെക്രട്ടറി പാറമ്പുഴ ഗോപി എന്നിവര്‍ പറഞ്ഞു.
സുരേഷിനെ കഞ്ചാവു കേസില്‍ പ്രതിയാക്കി കോയിപ്രം പോലീസ് കേസ് എടുക്കുകയും ഇരുചക്രവാഹനവും ഫോണും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. മാര്‍ച്ച് 19 ന് സുരേഷിനെ വീണ്ടും കസ്‌റ്റഡിയില്‍ എടുക്കുകയും വിട്ടയയ്‌ക്കുകയും ചെയ്‌തിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
20 ന് രാത്രി മൂന്നുപേര്‍ വീട്ടില്‍നിന്നു സുരേഷിനെ വീണ്ടും കസ്‌റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ പോലീസുകാരാണെന്നാണ് വീട്ടുകാര്‍ പറഞ്ഞിട്ടുള്ളത്. 22 ന് രാവിലെ കോന്നി പ്രമാടം പഞ്ചായത്ത് ഇളകൊള്ളൂര്‍ പാലത്തിന് സമീപം മാങ്കോസ്‌റ്റിന്‍ തോടത്തില്‍ സുരേഷ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
കോന്നി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്‌റ്റ് മോര്‍ട്ടത്തില്‍ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നതായും ശരീരത്താകെ മര്‍ദ്ദനത്തിന്റെ പാടുകളും പരുക്കുകളും ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സ്‌റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ മായ്‌ച്ചും 20 ന് സുരേഷിനെ കസ്‌റ്റഡിയില്‍ എടുത്ത് വിട്ടയച്ചു എന്നുപറയുന്ന പോലീസ് നിലപാട് ശുദ്ധ കള്ളമാണ്. ശരീരമാകെ പരുക്കും നാല് വാരിയെല്ലുകള്‍ ഒടിഞ്ഞ ഒരാള്‍ക്ക് സഞ്ചരിക്കാനോ കൈകള്‍ ഉയര്‍ത്താനോ കഴിയില്ലെന്നിരിക്കെ കോന്നിയില്‍ ബന്ധുക്കളോ സ്വന്തക്കാരോ സുഹൃത്തുക്കളോ ഇല്ലാത്ത സുരേഷ് എങ്ങനെ അവിടെപ്പോയി തൂങ്ങിമരിക്കും എന്നത് തികച്ചും അസംഭവ്യമാണ്.
സുരേഷിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചമയ്‌ക്കുന്ന കഥകള്‍ കോയിപ്രം എസ്.എച്ച്.ഓയേയും പോലീസുകാരെയും സംരക്ഷിക്കുവാന്‍ വേണ്ടിയുള്ളതാണ്. സുരേഷിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്‌ഥരെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭ സമരത്തിന് തയാറാകും. അതീവ ഗുരുതരമായ കുറ്റകൃത്യം നടത്തിയ എസ്.എച്ച്.ഒയേയും പോലീസുകാരെയും സര്‍വീസില്‍ വച്ച് നടത്തുന്ന അന്വേഷണം നീതിപൂര്‍വമാകാന്‍ യാതൊരു സാദ്ധ്യതയില്ലെന്നും സംഘടനാ നേതാക്കള്‍ പ്രതികരിച്ചു. ഇതു സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കുമെന്നും അവര്‍ വ്യക്‌തമാക്കി.





























