ബെംഗളൂരു: ധർമസ്ഥലയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 20 വർഷത്തിനുള്ളിൽ കാണാതായവരുടെ പട്ടിക തയ്യാറാക്കാൻ എസ്ഐടി. ദുരൂഹ മരണങ്ങളുടേയും അജ‍്ഞാത മൃതദേഹങ്ങളുടേയും കണക്കെടുക്കും. നിലവിൽ ബെൽത്തങ്കാടി എസ്ഐടി ക്യാമ്പിന് കനത്ത സുരക്ഷ ഒരക്കിയിട്ടുണ്ട്. ലാൻഡ് റെക്കോഡ്സ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, വനം വകുപ്പ് ഉദ്യോഗസ്ഥർ ബെൽത്തങ്കാടി എസ്ഐടി ക്യാമ്പിലെത്തി. ധർമസ്ഥലയിലെ റിസർവ്ഡ് വനത്തിൽ അടക്കം വിവിധ സ്ഥലങ്ങളിൽ മൃതദേഹം മറവ് ചെയ്തെന്നാണ് സാക്ഷിയുടെ മൊഴി. ഇതിൻറെ അടിസ്ഥാനത്തിലാവും അന്വേഷണം വ്യാപിപ്പിക്കുക.
ആവശ്യമെങ്കിൽ സാക്ഷിയെ വീണ്ടും വിളിച്ച് വരുത്തിയേക്കും എന്നാണ് റിപ്പോർട്ട്. 1998നും 2014നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ധർമസ്ഥലയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ധർമസ്ഥല പോലീസ് സ്റ്റേഷനിലെത്തി രേഖകൾ കൈപ്പറ്റിയരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയാണ് എഫ്ഐആറും അനുബന്ധരേഖകളും ഏറ്റുവാങ്ങിയത്. ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.





























