നഗോയ : അതിഥികളെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി നഗോയ. ഏഷ്യയുടെ ഏറ്റവുംവലിയ കായികോത്സവമായ ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ തുറമുഖ നഗരമായ ഐച്ചി-നഗോയയിൽ ശനിയാഴ്ച തുടക്കമാകും. ഇരുപതാം എഡിഷനാണ് ഇത്തവണത്തേത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30-നാണ് ഉദ്ഘാടനം. പത്തൊൻപത് കായികമാമാങ്കങ്ങൾ, എഴുപത്തിയഞ്ചു വർഷങ്ങൾ. ജപ്പാന്റെ ചക്രവർത്തി നാരുഹിതോ പരിപാടി ഉദ്ഘാടനം ചെയ്യും. ചക്രവർത്തിനി മസാകോ, രാജകുമാരൻ അകിഷിനോ, രാജകുമാരി കികോ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഗെയിംസിന്റെ ഓണററി പ്രസിഡന്റാണ് രാജകുമാരൻ. നഗോയയിലെ പലോമ മിസുഹോ അത്ലറ്റിക് സ്റ്റേഡിയത്തിൽ ജപ്പാനിലെ പ്രമുഖ കായികതാരങ്ങളും പരിപാടിയിൽ പങ്കെടുക്കും.
കായികക്കരുത്തിന്റെ മാറ്റുരച്ചുനോക്കുന്ന പതിനാറുദിവസങ്ങൾക്കാണ് ജപ്പാൻ ഇനി സാക്ഷ്യംവഹിക്കുക. ഓഗസ്റ്റ് 22-നു തുടങ്ങിയ ദീപശിഖാപ്രയാണം യാത്ര അവസാനിപ്പിച്ച് ശനിയാഴ്ച ഉദ്ഘാടനവേദിയിലെത്തിക്കും. ജപ്പാന്റെ ചരിത്രവും കലാസാംസ്‌കാരിക പാരമ്പര്യവുമൊക്കെ വിളിച്ചോതുന്ന ഉദ്ഘാടനമാമാങ്കമായിരിക്കും നടക്കുക. ‘ചേർച്ചയുള്ള ഹൃദയതാളം’ എന്നതാണ് ഉദ്ഘാടനത്തിന്റെ ആശയം. ‘ഒരൊറ്റ ഏഷ്യ’ എന്ന സങ്കല്പമാണ് ഏഷ്യൻ ഗെയിംസിന്റെ ആശയം. ‘ഹോനോഹോൻ’ ആണ് ഭാഗ്യചിഹ്നം. 1951-ൽ ന്യൂഡൽഹിയിൽ ഏഷ്യൻ ഗെയിംസിന് തുടക്കംകുറിച്ചപ്പോൾ പങ്കെടുത്തത് പതിനൊന്ന് രാജ്യങ്ങൾ മാത്രം. ഇതു മൂന്നാംതവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിന് ആതിഥ്യമരുളുന്നത്.
അത്ലറ്റിക്‌സ് മത്സരങ്ങൾ 23-നാണ് തുടങ്ങുക. 200 സ്വർണം ഉൾപ്പെടെ 382 മെഡലുകൾ നേടി ചൈനയാണ് കഴിഞ്ഞതവണ ചാമ്പ്യന്മാരായത്. 28 സ്വർണം ഉൾപ്പെടെ 106 മെഡലുകൾ നേടി ഇന്ത്യ നാലാമതായി. വെള്ളിയാഴ്ച ഇന്ത്യയുൾപ്പെടെയുള്ള ടീമുകൾക്ക് ഏർപ്പെടുത്തിയ സ്വീകരണം ഒന്നരമണിക്കൂറിലേറെ വൈകിയാണ് നടന്നത്. റിഹേഴ്‌സൽ നടത്തിയ ശേഷം, വ്യക്തമാക്കാനാവാത്ത കാരണത്താൽ പരിപാടി വൈകുമെന്ന് അറിയിപ്പു വന്നു.
































