ന്യൂഡല്‍ഹി : വീഡിയോ കോളിലെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഹൗസിംഗ് ഫിനാൻസ് സ്ഥാപനത്തിലെ സീനിയർ എക്‌സിക്യൂട്ടീവിൽ നിന്ന് 2 ലക്ഷത്തിലധികം രൂപ കവർന്നു. ഡൽഹി സൈബർ ക്രൈം സെല്ലിലെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി ഫോൺ വിളിച്ചയാളും രണ്ട് സ്ത്രീകളും ഉൾപ്പെട്ട സംഘമാണ് ഇദ്ദേഹത്തിൽ നിന്ന് പണം കവർന്നത്. പണം തന്നില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഫോൺ വിളിച്ചയാളുടെ ഭീഷണി. മഹാരാഷ്ട്രയിലെ ബാന്ദ്രയിലാണ് സംഭവം.
ബാന്ദ്ര സ്വദേശിയായ 57 കാരനാണ് തട്ടിപ്പിനിരയായത്. വിഡിയോ സെക്‌സിൽ താൽപ്പര്യമുണ്ടോ എന്ന ചോദ്യവുമായി ജൂൺ 11ന് ഇദ്ദേഹത്തിന് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു. താൽപ്പര്യമുണ്ട് എന്ന് മറുപടി നൽകിയതോടെ ഉടൻ ഒരു സ്ത്രീ വിഡിയോ കാളിൽ വരുകയും ഇദ്ദേഹത്തോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വിഡിയോ കോൾ കഴിഞ്ഞ ശേഷം അല്പസമയത്തിനകം മറ്റൊരു സ്ത്രീ വീഡിയോ കോളിൽ വിളിച്ചു. ഇദ്ദേഹത്തിന്റെ നഗ്ന വീഡിയോ സേവ് ചെയ്തിട്ടുണ്ടെന്നും സഹോദരിക്കും കുടുംബാംഗങ്ങൾക്കും ഇത് അയച്ചുകൊടുക്കുമെന്നും അവർ ഭീഷണിപ്പെടുത്തി.
വിഡിയോ കാളിൽ വന്ന സ്ത്രീ വാഷ്റൂമിൽ കയറി വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടതായി പരാതിക്കാരൻ പറയുന്നു. സ്ത്രീ നഗ്നയായിരുന്നുവെങ്കിലും മുഖം മറച്ചിരുന്നു. അധികം വൈകാതെ തന്നെ കോൾ കട്ടാക്കുകയും തന്റെ സെക്‌സ് വീഡിയോ റെക്കോർഡ് ചെയ്‌തെന്ന് പറഞ്ഞ് തിരിച്ചുവിളിക്കുകയുമായിരുന്നു. 81,000 രൂപ നൽകിയില്ലെങ്കിൽ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്നായിരുന്നു ഭീഷണി.
സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഡൽഹി സൈബർ ക്രൈമിലെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തട്ടിപ്പുകാരൻ ഇദ്ദേഹത്തെ ഫോൺ വിളിക്കുന്നത്. കേസിൽ നിന്ന് ഒഴിവാക്കി വിഡിയോകൾ ഡിലീറ്റ് ചെയ്യണമെങ്കിൽ രൺവീർ ഗുപ്തയെന്നയാളെ ബന്ധപ്പെടണമെന്ന് അയാൾ ആവശ്യപ്പെട്ടു. അതനുസരിച്ച് ഗുപ്തയെന്നയാളെ വിളിച്ചപ്പോൾ 51,500 രൂപ നൽകാൻ ആവശ്യപ്പെട്ടു. പിന്നീട് നിരവധി വിഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്യേണ്ടതുണ്ടെന്നും അതിനായി 1.03 ലക്ഷം രൂപ വേണമെന്നും പറഞ്ഞു. തട്ടിപ്പുകാരൻ വീണ്ടും കൂടുതൽ പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് ഇയാൾ പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്.