റാന്നി: ഡിസംബർ 15 മുതൽ 28 വരെ നടക്കുന്ന ശ്രീമത് അയ്യപ്പ ഭാഗവത മഹാ സത്രത്തിനു മുന്നോടിയായി നടക്കുന്ന നാരായണീയ യജ്ഞം റാന്നിയെ മന്ത്ര മുഖരിതമാക്കുന്നു. വൃശ്ചികം ഒന്ന് മുതലാണ് നാരായണീയ യജ്ഞം ആരംഭിച്ചത്. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 41 നാരായണീയ പാരായണ യജ്ഞ സമിതികളാണ് റാന്നി മണികണ്ഠനാൽത്തറയിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ പാരായണം നടത്തുന്നത്. പാരായണം 41 ദിവസങ്ങൾ നീണ്ടു നിൽക്കും.
ആചാര്യ വിജയലക്ഷ്മി ടീച്ചറിന്റെ നേതൃത്വത്തിലുള്ള നാരായണീയ സമിതിയാണ് വൃശ്ചികം ഒന്നിന് യജ്ഞം നടത്തിയത്. തുടർന്ന് റാന്നി ഇളങ്കാവിൽ നിന്നുള്ള സമിതിയും ഇന്ന് മല്ലപ്പള്ളി കേശവസ്മൃതി സമിതിയും നാരായണീയ യജ്ഞം പൂർത്തിയാക്കി. നാളെ അയിരൂർ ഹിന്ദു മഹാ മണ്ഡലത്തിന്റെ നേതൃത്വത്തിലാണ് യജ്ഞം നടക്കുക. സത്രത്തോടനുബന്ധിച്ചു ദിവസവും അന്നദാന യജ്ഞവും ആരംഭിച്ചിട്ടുണ്ട്. നൂറു കണക്കിന് അയ്യപ്പ ഭക്തരാണ് അന്നദാന യജ്ഞത്തിൽ പങ്കെടുക്കുന്നത്.
അന്നദാനം മണ്ഡലകാലം മുഴുവൻ നീണ്ടു നിൽക്കും. ശബരിമല തീർഥാടനത്തിനു പോകുന്ന സ്വാമിമാർ അന്നദാനത്തിൽ പങ്കെടുത്തു തുടങ്ങി. വൈക്കം മണികണ്ഠനാൽത്തറയോടെ ചേർന്ന സ്വകാര്യ വ്യക്തിയുടെ സഥലത്ത് അയ്യപ്പ മഹാ സത്രത്തിനായി വേദി തയ്യാറായി കൊണ്ടിരിക്കുന്നു. തറ നിരത്തുന്ന പണികൾ പൂർത്തിയായ ശേഷം സത്ര വേദിയുടെയും അന്നദാന മണ്ഡപത്തിന്റെയും കാല്‍ നാട്ടു കർമങ്ങൾ നടക്കും.
ഡിസംബർ 14 വരെ മണികണ്ഠനാൽത്തറക്കു സമീപം പ്രത്യേകം നിർമിച്ചിട്ടുള്ള പന്തലിലും ഗുരുദേവ ക്ഷേത്രത്തിലുമായാണ് സത്രത്തിനു മുന്നോടിയായുള്ള വിവിധ പരിപാടികൾ നടക്കുന്നത്. ഡിസംബർ 15 നു അയ്യപ്പ മഹാസത്രം ആരംഭിക്കും. അയ്യപ്പ ഭാഗവത രചയിതാവ് ത്രൈയ്യക്ഷര ചെതന്യയുടെ പത്നി ആചാര്യ രമാദേവി ഗോവിന്ദ വാര്യർ യജ്ഞത്തിൽ പ്രധാന ആചാര്യ സ്ഥാനം വഹിക്കും. നാഗപ്പൻ സ്വാമി, ഹരി വാര്യർ തുടങ്ങിയവരാണ് ഭാഗവത യജ്ഞം നടത്തുക. സത്രത്തിന്റെ വിജയത്തിനായി എസ് അജിത് കുമാർ നെടുംപ്രയാർ ജനറൽ കൺവീനറായും പ്രസാദ് കുഴികാല പ്രസിഡന്‍റായും ഗോപൻ ചെന്നിത്തല പ്രോഗ്രാം കൺവീനറായും ബിജു കുട്ടപ്പൻ ജനറൽ സെക്രട്ടറിയായും സംഘാടക സമതി പ്രവർത്തിക്കുന്നു.