ദില്ലി : ഒരു ഇടവേളയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പര്യടനത്തിൽ. ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി യൂറോപ്പിലേക്ക് പുറപ്പെട്ടു. യുക്രെയിനെതിരായി റഷ്യ യുദ്ധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ യൂറോപ്യൻ രാജ്യങ്ങളിലെ സന്ദർശനം. ഇന്ന് ബെർലിനിലെത്തുന്ന പ്രധാനമന്ത്രി ഇന്ത്യ-ജർമനി ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷൻസിന്റെ ആറാമത് എഡിഷന്റെ ഭാഗമായി ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി ചർച്ചകൾ നടത്തും. ജർമ്മൻ മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
ഡെന്മാർക്കിൽ നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഡെന്മാർക്ക്, സ്വീഡൻ, നോർവേ, ഐസ്‌ലൻഡ്, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും തുടങ്ങിയവയാണ് നോർഡിക് ഉച്ചകോടിയിലെ വിഷയങ്ങൾ. ഡെന്മാർക്കിലെ ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്യും. ബുധനാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. നിലവിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യും.