ദില്ലി : കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എൻഡിഎ സർക്കാരിനെയും വിമർശിച്ച് രാഹുൽ ഗാന്ധി. മോദിയുടെ കരച്ചിലിനെ മുതലക്കണ്ണീരെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി. അതേസമയം മുതലകൾ നിരപരാധികളാണെന്നും രാഹുൽ പറഞ്ഞു. മോദിയുടെ തന്നെ മണ്ഡലമായ വാരണസ്സിയിലെ ഡോക്ടർമാരുമായി വെള്ളിയാഴ്ച നടത്തിയ ഓൺലൈൻ ചർച്ചക്കിടെയാണ് പ്രധാനമന്ത്രി വൈകാരികമായി പ്രതികരിച്ചത്.
വാക്സിൻ ഇല്ല, ഏറ്റവും താഴ്ന്ന നിലയിൽ ജിഡിപി, ഏറ്റവും കടുതൽ കൊവിഡ് മരണങ്ങൾ… കേന്ദ്രസർക്കാർ ഉത്തരവാദികളല്ലേ?, പ്രധാനമന്ത്രി കരയുന്നു, ട്വിറ്ററിൽ രാഹുൽ ഗാന്ധി കുറിച്ചു. കൊവിഡിൽ മരിച്ചവർക്ക് ആദരം അർപ്പിക്കുമ്പോൾ മോദി കരഞ്ഞതിനെ മുതലക്കണ്ണീർ എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. എന്നാൽ മറ്റൊരു ട്വീറ്റിൽ മുതലകൾ നിരപരാദികളാണെന്നും രാഹുൽ കുറിച്ചു.
മറ്റൊരു ട്വീറ്റിൽ ആഗോള സാമ്പത്തികാവസ്ഥയും മഹാമാരിയുടെ വ്യാപനവും വ്യക്തമാക്കുന്ന ചാർട്ട് രാഹുൽ പങ്കുവെച്ചു. കേന്ദ്രസർക്കാരിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു പങ്കുവെച്ച ചാർട്ടാണ് രാഹുൽ ട്വീറ്റ് ചെയ്തത്. 10 ലക്ഷത്തിൽ 212 പേരാണ് ഇന്ത്യയിൽ മരിക്കുന്നതെന്ന് ഈ ചാർട്ട് വ്യക്തമാക്കുന്നു. എന്നാൽ വിയറ്റ്നാമിൽ ഇത് 0.4 ഉം ചൈനയിൽ രണ്ടുമാണ്. ജിഡിപി ബംഗ്ലാദേശിൽ 3.8 ഉം ചൈനയിൽ 1.9 ഉം പാക്കിസ്ഥാനിൽ 0.4 ഉം ആയിരിക്കെ ഇന്ത്യയിൽ ഇത് മൈനസ് എട്ട് ആണെന്ന് ചാർട്ട് വ്യക്തമാക്കുന്നു.
രാഹുൽ ഗാന്ധിക്ക് പുറമെ കോൺഗ്രസ് നേതാക്കളായ ജയ്റാം രമേഷും പി ചിദംബരവും കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തി. വാക്സിൻ നൽകുന്നതിലെ മെല്ലപ്പോക്കിൽ ലോകാരോഗ്യ സംഘാടനും ഐഎംഎഫും ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ചിദംബരം ട്വീറ്റ് ചെയ്തു.