പത്തനംതിട്ട : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം എന്നിവയെക്കുറിച്ചുള്ള ഡോക്ടർമാരുടെ ദേശീയ സമ്മേളനം “ഫീറ്റോ ലൈഫ് 2026” അടൂരിൽ പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ ഏ നിസാമുദീൻ ഐഎഎസ് ഉദ്ഘാടനം ചെയ്തു. കേരളാ ആരോഗ്യ സർവകലാശാലാ പ്രോ വൈസ് ചാൻസലർ ഡോ സി പി വിജയൻ അധ്യക്ഷത വഹിച്ചു. ഓരോ ആരോഗ്യകരമായ കുഞ്ഞിന്റെ ജനനവും ഓരോ സുരക്ഷിത മാതൃത്വവും മെഡിക്കൽ ശാസ്ത്രത്തിന്റെ യഥാർത്ഥ വിജയത്തെ പ്രതിനിധീകരിക്കുന്നു എന്നും ഗർഭധാരണത്തിൽ നിന്ന് ജനനത്തിലേക്കുള്ള യാത്ര പ്രകൃതിയിലെ ഏറ്റവും സൂക്ഷ്മവും അത്ഭുതകരവുമായ പ്രക്രിയകളിലൊന്നാണ് എന്നും ജില്ലാ കളക്ടർ ഉദ്‌ഘാടനപ്രസംഗത്തിൽ പറഞ്ഞു. അതിനെ പിന്തുണയ്ക്കുന്നത് ആരോഗ്യപരിപാലനത്തിലെ ഏറ്റവും മഹത്തായ ഉത്തരവാദിത്തങ്ങളിൽ ഒന്നുമാണ്. ഈ രംഗത്ത് വിജയകരമായ ഫലങ്ങൾ കൈവരിക്കാൻ ഒബ്സ്ടെട്രിഷ്യന്മാർ, ഫീറ്റൽ മെഡിസിൻ വിദഗ്ധർ, ജനിതകശാസ്ത്രജ്ഞർ, നിയോണറ്റോളജിസ്റ്റുകൾ, നഴ്സുമാർ, ടെക്നീഷ്യന്മാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരുടെ ഏകോപിത പരിശ്രമം അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെറ്റോലൈഫ് 2026 പോലുള്ള സമ്മേളനങ്ങൾ രോഗപരിചരണത്തിലെ ഈ ടീം സ്പിരിറ്റിനെയും പങ്കുവെയ്പ്പിനെയും ശക്തിപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.
കോൺഫറൻസ് ചെയർപേഴ്‌സണും അടൂർ ഗൈനെക്കോളജി സൊസൈറ്റി പ്രസിഡന്റുമായ പ്രൊഫ. ഡോ. ബി പ്രസന്നകുമാരി, ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, കൺസൾറ്റൻറ് ഗൈനെക്കോളജിസ്റ് ഡോ ഷീബാ പി കെ എന്നിവർ സംസാരിച്ചു. വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരങ്ങൾ കൺസൾറ്റൻറ് ഗൈനെക്കോളജിസ്റ് ഡോ അനീറ്റ് മാത്യൂസ് , ലൈഫ് ലൈൻ ഫിറ്റോ ലൈഫ് വിഭാഗം മേധാവി ഡോ അനുസ്മിത ആൻഡ്രൂസ്, കൺസൾറ്റൻറ് ഇൻഫെർട്ടിലിറ്റി സ്പെഷ്യലിസ്റ് ഡോ ശ്രീലക്ഷ്മി ആർ നായർ എന്നിവർ നൽകി. അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യൽറ്റി ആശുപത്രിയുടെ നേതൃത്വത്തിൽ കേരളാ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജി സൊസൈറ്റിയുടെയും കേരളാ ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനെക്കോളജിയുടെയും സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിൽനിന്നും പുറത്തുനിന്നുമായി 250 -ഓളം ഡോക്ടർമാർ കോൺഫെറെൻസിൽ പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ട നാല് പ്രബന്ധങ്ങളുടെ അവതരണത്തിന് പുറമെ നാല് സെഷനുകളിലായി പാനൽ ചർച്ചയും നടന്നു.
ഡോ. അനിത എം, ഡോ. രാജു നായർ, ഡോ. ബിജോയ് ബാലകൃഷ്ണൻ, ഡോ. ശങ്കർ വി. എച്ച്., ഡോ. ഗീതേന്ദ്ര ശർമ്മ എന്നിവർ യുവതികളിലെ കുറഞ്ഞ AMH – തീവ്രമായി ചികിത്സിക്കണോ അതോ നേരത്തെ കൗൺസിലിംഗ് നൽകണോ, ഒവുലേഷൻ ഇൻഡക്ഷൻ പരാജയങ്ങൾ , പ്ലാസെന്റ പ്രവർത്തന വൈകല്യത്തിനായുള്ള ഒന്നാം ത്രൈമാസ സ്ക്രീനിംഗ് , പ്രസവശാസ്ത്രത്തിലും വന്ധ്യതാ ചികിത്സയിലും ജനിതകശാസ്ത്രത്തിന്റെ പ്രായോഗിക വശങ്ങൾ , പ്രസവശാസ്ത്രത്തിലെ മെഡിക്കോ-ലീഗൽ വശങ്ങൾ എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. ഷീല ബാലകൃഷ്ണൻ, ഡോ. അനുസ്മിത ആൻഡ്രൂസ്, ഡോ. ബി. പ്രസന്നകുമാരി, ഡോ. കല ബി. എസ്., ഡോ. ലളിതാംബിക കരുണാകരൻ, ഡോ. സംഗീത മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പാനൽ ചർച്ചകളിൽ ഓരോ ഗൈനക്കോളജിസ്റ്റും നേരിടുന്ന വന്ധ്യതാ ചികിത്സയിലെ വെല്ലുവിളികൾ; ഭ്രൂണമരുന്നു ശാസ്ത്രത്തിന്റെ പ്രായോഗിക വശങ്ങൾ , മാതൃമരണത്തിനടുത്ത സംഭവങ്ങളെ (Maternal Near Miss) വിലയിരുത്തൽ , ആർത്തവ വിരാമകാലത്തെ നേരിടൽ എന്നിവ ആയിരുന്നു വിഷയങ്ങൾ.






























