ആറ്റിങ്ങൽ : ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം വിട്ടുകൊടുത്ത 25 കുടുംബങ്ങളുടെ നഷ്ടപരിഹാരം പ്രതിസന്ധിയിൽ. ആറ്റിങ്ങല്‍ രാമച്ചംവിള, തോട്ടവാരം ഭാഗങ്ങളിലെ കുടുംബങ്ങളാണ് നഷ്ടപരിഹാരം കിട്ടാതെ ഓഫീസുകള്‍ കയറിയിറങ്ങുന്നത്. ഇവരെല്ലാം ഭൂമി വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയവരും എല്ലാ രേഖകളും സെപഷല്‍ തഹസില്‍ദാറിന് മുന്നില്‍ നല്‍കിയവരുമാണ്.
പ്രമാണത്തിലെയും കരംതീര്‍ന്ന രസീതിലെയും നമ്പറില്‍ തെറ്റുണ്ടെന്നാണ് നിലവില്‍ സ്‌പഷല്‍ തഹസില്‍ദാര്‍ ഓഫീസില്‍നിന്ന് ഇവരെ അറിയിച്ചിരിക്കുന്നത്. ഇത് തിരുത്തി പിഴവുതീര്‍ക്കല്‍ ആധാരം ചെയ്താല്‍ മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. അല്ലെങ്കില്‍ തുക എന്‍. എച്ചിന്റെയും കക്ഷികളുടെയും ജോയന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കും. വസ്തു ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാതെ വരും. ജോയന്റ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാല്‍ പിഴവ് തിരുത്തിയ ശേഷം ഈ പണം കിട്ടാന്‍ വീണ്ടും കയറിയിറങ്ങണം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് റവന്യൂ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ചയാണ് നിലവിലെ പ്രശ്‌നത്തിന് കാരണം. എങ്കിലും ഇരയാക്കപ്പെട്ടത് സാധാരണക്കാരാണ്. പിഴവുതിരുത്തല്‍ ആധാരം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമം ഏറെ സങ്കീര്‍ണമാണ്. എന്നാണോ പിഴവുണ്ടായത് അന്നുമുതലുള്ള കക്ഷികള്‍ ഈ പ്രമാണത്തില്‍ ഒപ്പിടേണ്ടിവരും. തലമുറകള്‍ക്ക് മുമ്പ് വന്ന തെറ്റാണ് നിലവില്‍ ഈ പ്രദേശത്തുള്ളവര്‍ നേരിടുന്നത്.
ഇതിലെ കക്ഷികളില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഒന്നുകൂടി പ്രമാണത്തില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടാല്‍ വസ്തു വിറ്റുപോയ ജീവിച്ചിരിക്കുന്നവരും തയാറാകണമെന്നില്ല. നിലവിലെ വസ്തു ഉടമകള്‍ നഷ്ടപരിഹാരം നേടിയിട്ടു വേണം പുതിയ വസ്തുവും വീടും ഉള്‍പ്പെടെ വാങ്ങാന്‍. എന്നാല്‍ 25 കുടുംബങ്ങള്‍ക്കുള്ള ഭൂമിയും വീടും പോവുകയും എന്നാല്‍ നഷ്ടപരിഹാരം പോലും ലഭിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയാണ്. നിലവിലെ സങ്കീര്‍ണത പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണമെന്നാണ് വസ്തു ഉടമകള്‍ ആവശ്യപ്പെടുന്നത്.