കൊച്ചി : ഷീജ ഇംഗ്ലണ്ടിലെ വീട്ടില്‍ കഴിഞ്ഞിരുന്നത് വലിയ മാനസിക ബുദ്ധിമുട്ടുകളോടെയായിരുന്നെന്നും മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടുത്ത ബന്ധുവിനും കൂട്ടുകാരിക്കും കരഞ്ഞുകൊണ്ട്, എനിക്കിനി പിടിച്ചുനില്‍ക്കാന്‍ വയ്യ എന്ന് വ്യക്തമാക്കി വാട്സാപ്പ് സന്ദേശം അയച്ചിരുന്നെന്നും വെളിപ്പെടുത്തല്‍. അമലകര സ്വദേശി ബൈജുവാണ് ഷീജയുടെ ഭര്‍ത്താവ്. മക്കള്‍: ആയുഷ്, ധനുഷ്.
പനിയെത്തുടര്‍ന്ന് ഹൃദയാഘാതമുണ്ടായി മരിച്ചു എന്നാണ് ഷീനയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ നാട്ടില്‍ അറിയിച്ചത്. പിന്നീട് ആത്മഹത്യയാണെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിച്ചു. ഇതും സംശയം കൂട്ടി. ഷീജയ്ക്ക് വീട്ടില്‍ യാതൊരുവിധത്തിലുള്ള സ്വാതന്ത്ര്യവും ഭര്‍ത്താവ് അനുവദിച്ചു നല്‍കിയിരുന്നില്ലെന്നാണ് അടുത്ത ബന്ധുക്കളുടെ വെളിപ്പെടുത്തലുകളില്‍ നിന്നും വ്യക്തമാവുന്നത്. കൃഷ്ണന്‍ കുട്ടി – ശ്യാമള ദമ്പതികളുടെ മുത്തമകളാണ് ഷീജ. 17 വര്‍ഷമായി ഇംഗ്ലണ്ടില്‍ ഭര്‍ത്താവുമൊരുമിച്ച് താമസിച്ചുവരികയായിരുന്നു. കൃഷ്ണന്‍ കുട്ടി പൊന്‍കുന്നം ശ്രേയസ് സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ്. മാതാവ് ശ്യാമള ഇടയ്ക്ക് ഷീജയോടൊപ്പം താമസിച്ചിരുന്നു.
ശമ്പളമെത്തിയിരുന്നത് രണ്ടുപേരുടെയും ജോയിന്റ് അക്കൗണ്ടിലാണെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. തന്റെ ചെറിയ ആവശ്യങ്ങള്‍ക്കു പോലും പണം ചിലവഴിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി വേണമെന്നതായിരുന്നു തന്റെ സ്ഥിതിയെന്ന് ഷീജി നേരത്തെ കുടംബാംഗങ്ങളെ അറിയിച്ചിരുന്നു. അഭിപ്രായപ്രകടനത്തിനുപോലും തനിക്ക് സ്വാതന്ത്ര്യമില്ലാത്ത ഗതികേടിലാണ് ജീവിതമെന്നും കുറ്റപ്പെടുത്തലുകള്‍ അതിരുകടന്നിരുന്നതായും ഷീജ ഉറ്റവരില്‍ ചിലരോട് വെളിപ്പെടുത്തിയിരുന്നു.
ഷീജയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. ഷീജയുടെ അമ്മാവന്‍ മധുവാണ് ഇക്കാര്യം വിശദീകരിച്ചത്. നാട്ടിലെ 6-7 ലക്ഷം രൂപ ശമ്പളം അവള്‍ക്കവിയെയുണ്ട്. എങ്കിലും നാട്ടിലെത്തിയാല്‍ തിരിച്ചുപോണെമെങ്കില്‍ അവള്‍ക്ക്(ഷീജ)അമ്മയുടെ ആഭരണങ്ങള്‍ പണയപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. അവിടെ നിന്നും വിമാനം കയറുമ്പോള്‍ പണം അക്കൗണ്ടില്‍ ഇടാമെന്നൊക്കെ അവന്‍ പറയും പക്ഷേ ഇട്ടുകൊടുക്കാറില്ലെന്നും മധു പറയുന്നു.
18 മണിക്കൂര്‍ വരെ ജോലി ചെയ്തിട്ടുവന്നാലും അവള്‍ക്ക് അവന്‍ ഒരു സ്വസ്തതയും നല്‍കിയിരുന്നില്ലന്ന് അവള്‍ പറഞ്ഞ് അറിയാം. വീട്ടില്‍ നിസ്സാരകാര്യങ്ങള്‍ക്കുപോലും അവളെ കുറ്റപ്പെടുത്തുക അവന്റെ (ഭര്‍ത്താവ്)പതിവാണ്. അവന്റെയോ കുട്ടികളുടെയോ എന്തെങ്കിലും കാര്യത്തില്‍ താമസമുണ്ടായാല്‍ നീ ഒരു മണിക്കൂര്‍ നേരത്തെ എഴുന്നേറ്റുകൂടായിരുന്നോ എന്നുചോദിക്കുമായിരുന്നെന്നും അവള്‍ വെളിപ്പെടുത്തിയിരുന്നു-ഇതാണ് മരണത്തില്‍ കുടുംബത്തിന് സംശയം തോന്നാന്‍ കാരണമായി പറയുന്നത്.
അവന്റെ നാട് രാമപുരം അമലകരയാണ്. അവിടെ വേണ്ടുവോളം വസ്തുവകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇംഗ്ലണ്ടിലും കെട്ടിടങ്ങളും ഫ്ലാറ്റുകളുമെല്ലാം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. ഇംഗ്ലണ്ടില്‍ നല്ലപിള്ള ചമയുന്നതിനാണ് അവന്‍ ശ്രമിക്കുന്നത്. വാട്സാപ്പ് സന്ദേശം ലഭിച്ചയുടന്‍ ഞങ്ങള്‍ അവനെ വിളിച്ചു, എടുത്തില്ല. അവളുടെ ഫോണിലേയ്ക്കും മക്കളുടെ ഫോണിലേയ്ക്കുമെല്ലാം മാറി മാറി വിളിച്ചു. യാതൊരു പ്രതികരണവുമുണ്ടായില്ല.
പിന്നെ അവിടെ ജോലിചെയ്യുന്ന മലയാളികളില്‍ പലരെയും തേടിപ്പിടിച്ച് വിളിച്ചപ്പോഴാണ് കൂട്ടുകാരിക്കയച്ച വാട്സാപ്പ് സന്ദേശത്തെക്കുറിച്ചും അവള്‍ക്ക് സംഭവിച്ച ദുര്‍ഗതിയെക്കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന് ഷീജയുടെ അമ്മാവന്‍ മധു പറയുന്നു. പൊന്‍കുന്നം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഇതുവരെയുള്ള കാര്യങ്ങള്‍ കേന്ദ്രവിദേശകാര്യ സഹ മന്ത്രി വീ. മരളിധരനെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.