പത്തനംതിട്ട : രണ്ട് കിലോയിലധികം കഞ്ചാവുമായി ബീഹാർ സ്വദേശികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. കുന്ദൻ മണ്ഡൽ (31), കുമോദ് (23)എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എസ് ഐ രതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പെട്രോളിങ് സംഘം അബാൻ ജംഗ്ഷനിൽ നിന്നും പുതിയ പ്രൈവറ്റ് സ്റ്റാന്റിലേക്ക് തിരിയവേയാണ് യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടത്.
ഇവർ പോലീസിനെ കണ്ട് പരുങ്ങുകയും പോലീസ് വാഹനം അടുത്തെത്തിയപ്പോൾ പിന്തിരിഞ്ഞോടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ എസ് ഐ യും സംഘവും തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോൾ ബാഗ് ഒളിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. എസ് ഐ അറിയിച്ചത് പ്രകാരം പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ സ്ഥലത്തെത്തി. എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ഷിജുവിനെ വിളിച്ചുവരുത്തി. പരിശോധിപ്പിച്ചതിൽ കഞ്ചാവ് ആണെന്ന് ഉറപ്പാക്കുകയായിരുന്നു.
പ്രതികളിൽ നിന്നും ഒരു മൊബൈൽ ഫോൺ,610 രൂപ, പൊതിഞ്ഞു സൂക്ഷിച്ച നിലയിൽ നാല് പൊതികളിലായി കഞ്ചാവ് എന്നിവ കണ്ടെടുത്തു. സ്റ്റേഷനിൽ ഹാജരാക്കിയ യുവാക്കളെ വിശദമായി ചോദ്യം ചെയ്തു. പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ് ഐ മാരായ രതീഷ് കുമാർ ആതിര പവിത്രൻ, എ എസ്ഐ രാജിവ്, എസ് സി പി ഓമാരായ മണിലാൽ, മെഹമൂദ്, സി പി ഓമാരായ വിഷ്ണു, ഇജാസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.