കോഴിക്കോട് : നവകേരള സദസ് വൻ പരാജയമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടിയാണിത്. ഏതെങ്കിലും ഒരാൾക്ക് പരാതി മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നേരിട്ട് കൊടുക്കാനാവുന്നില്ല. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ കളിയാണ് സദസെന്നും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്താണ് ഇത് നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. നവകേരള സദസ്സിന് വരുന്നത് സിപിഎം പാർട്ടി പ്രവർത്തകർ മാത്രമാണ്. ഉമ്മൻ ചാണ്ടി നടത്തിയ ജന സമ്പർക്ക പരിപാടി പോലെ എന്നാണ് തങ്ങളും ജനവും കണ്ടത്. ഇത് മുഖം നഷ്ടപ്പെട്ട എൽഡിഎഫ് സർക്കാറിന്റെ മുഖം നന്നാക്കാനുള്ള പാഴ്‌വേല മാത്രമാണ്. മുഖ്യമന്ത്രി നവകേരള സദസിൽ പ്രതിപക്ഷത്തെ വിമർശിക്കുന്നു. സർക്കാർ പരിപാടിയാണെങ്കിൽ ഈ വേദിയിൽ പ്രതിപക്ഷത്തെ രാഷ്ട്രീയമായി വിമർശിക്കുന്നത് ശരിയല്ല.
പഴയങ്ങാടിയിൽ ഒറ്റപ്പെട്ട പ്രതിഷേധമാണ് ഉണ്ടായത്. അതിനെ നേരിട്ടത് ശരിയായില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന അതിരു കടന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രകോപനം ഉണ്ടാക്കുകയാണ്. പ്രതിഷേധക്കാർക്ക് എതിരെ നിയമപരമായ നടപടി എടുക്കാമായിരുന്നു. അതല്ല ഉണ്ടായത്. നിവേദനം നൽകാൻ വരുന്ന പാവപ്പെട്ടരെ അപമാനിക്കുകയാണ്. ഒരു പരാതിക്കും പരിഹാരമില്ല. ആള് കൂടുമ്പോൾ പ്രതിപക്ഷത്തിന് അങ്കലാപ്പെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്തിന് പ്രതിപക്ഷത്തിന് അങ്കലാപ്പ് ഉണ്ടാകണം? അനധികൃത പിരിവ് നടത്തി സർക്കാർ ധൂർത്ത് നടത്തുകയാണ്. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ വാക്കുകൾ പിൻവലിക്കണം. ജനങ്ങളോട് മാപ്പ് പറയണം. നവ കേരള സദസിനെതിരെ പ്രതിഷേധിക്കേണ്ട ആവശ്യമില്ല. ഇവർ 140 മണ്ഡലങ്ങളിലും പോയിൽ അത് യുഡിഎഫിന് ഗുണമുണ്ടാകും. അത് ഞങ്ങളുടെ ജോലി എളുപ്പമാക്കും. നവകേരള സദസ് യുഡിഎഫിന് ഗുണകരമാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകൾ നവകേരള സദസ്സിന് ധനസഹായം നൽകിയിട്ടില്ല. എവി ഗോപിനാഥ് പാർട്ടിയുമായി അകന്ന് നിൽക്കുന്ന വ്യക്തിയാണ്. അദ്ദേഹം സദസിൽ നിന്ന് മാറി നിൽക്കണമെന്നതാണ് തന്റെ അഭിപ്രായം. നവകേരള സദസിൽ ഒരു പരാതിക്കും പരിഹാരം ഇല്ലാത്തതിനാൽ സദസ് നടത്തുന്നതിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണെന്നും ചെന്നിത്തല പറഞ്ഞു.