പത്തനംതിട്ട : പെട്രോളിയം ഉത്പന്നങ്ങളുടെ വില അന്യായമായി വർധിപ്പിച്ചും പൊതു മേഖല സ്ഥാപനങ്ങൾ വിറ്റഴിച്ചും കേന്ദ്രസര്‍ക്കാര്‍ ഇന്ത്യൻ സമ്പത്‌ഘടനയെ തകർച്ചയിലേക്ക് തള്ളി വിടുകയാണെന്ന് എൻ.സി.പി സംസ്ഥാന സെക്രട്ടറി മാത്യൂസ് ജോർജ്ജ് പറഞ്ഞു.
കോവിഡ് പ്രതിസന്ധി മറികടക്കുവാൻ പ്രത്യേക സാമ്പത്തിക പാക്കേജ് കൂടുതൽ ഉദാരമാക്കുക, പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക, തെറ്റായ സാമ്പത്തിക നയങ്ങൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ഗവണ്മെന്റ് ഓഫീസുകൾക്കു മുൻപിൽ സംസ്ഥാന വ്യാപകമായി എൻ.സി.പി നടത്തിയ ധർണ്ണയുടെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധര്‍ണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.സി.പി ആറന്മുള ബ്ലോക്ക് പ്രസിഡന്റ് ചിഞ്ചു ജേക്കബ് അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല സെക്രട്ടറി ഗ്രിസോം കോട്ടോമണ്ണിൽ, കിസാൻ സഭ സംസ്ഥാന സെക്രട്ടറി സുബിൻ തോമസ്, റിജിൻ കരിമുണ്ടക്കൽ, ബാലു, അമൽ എന്നിവർ പ്രസംഗിച്ചു.





























