തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലുള്ള അഷ്കറിനെയും അമ്മ അഖിലയെയും അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. ചോദ്യംചെയ്യലിനിടെ പുറത്തുവന്ന വിവരങ്ങൾ കേസിൽ നിർണായകമാകുമെന്നാണ് സൂചന. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ അമ്മ അഖിലയുടെ മൗനസമ്മതം ഉണ്ടായിരുന്നുവെന്നാണ് അഷ്കർ മൊഴി നൽകിയിരിക്കുന്നത്. എസ്.ഐ.ടി.യുടെ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിലാണ് അഷ്കർ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് വിവരം. കുട്ടിയെ ഉപദ്രവിക്കുന്നതിനിടെ അഖില എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും തന്റെ നടപടികൾ തടയാൻ ശ്രമിച്ചില്ലെന്നും അഷ്കർ മൊഴി നൽകിയതായി അന്വേഷണ വൃത്തങ്ങൾ അറിയിച്ചു. അതേസമയം അഖിലയുടെ മൊഴിയും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ. കയ്യൊടിഞ്ഞ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷമാണ് എന്നും മൊഴിയുണ്ട്. ഇരുവരെയും കൂട്ടി ഇന്ന് തെളിവെടുപ്പ് നടത്തില്ല. ഇന്ന് അഞ്ചുമണിയോടെ കസ്റ്റഡി കാലാവധി അവസാനിപ്പിക്കും. നെടുമങ്ങാട് ഡി.വൈ.എസ്.പി ബൈജു കുമാറിനാണ് കേസിൻറെ അന്വേഷണ ചുമതല.
കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ ഉണ്ടായിരുന്നതായും ഏഴ് വാരിയെല്ലുകൾ തകർന്നതായും ഡോക്ടർമാരുടെ പരിശോധനയിൽ കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടർന്നുള്ള നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് കുഞ്ഞിൻറെ മരണകാരണം. തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ ഒന്നര വയസുകാരൻ തടസമായിരുന്നതിനാലാണ് ക്രൂരമായി മർദ്ദിച്ചതെന്നായിരുന്നു അഷ്കറിൻറെ മൊഴി. ആഹാരം കഴിക്കാത്തതിനെ തുടർന്ന് അഷ്കർ കുഞ്ഞിനെ തല്ലുമായിരുന്നുവെന്നും അഷ്കറും അഖിലയും കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും പ്രതി അഷ്കറിൻറെ മാതാവ് വെളിപ്പെടുത്തിയിരുന്നു. കേസിൽ അഷ്കറിൻറെ ആദ്യ ഭാര്യ ആമിനയും ഇയാൾ ചെയ്ത ക്രൂരതകൾ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞതു മുതൽ തന്നെ അഷ്കർ തല ഭിത്തിയിലിടിച്ചും അടിവയറിൽ ചവിട്ടിയും ശാരീരികമായി മർദ്ദിക്കുമായിരുന്നുവെന്നാണ് ആമിന പറയുന്നത്. പ്രണയം നടിച്ച് മകളെ തട്ടിക്കൊണ്ടു പോയ ശേഷം സ്വത്തിന് വേണ്ടി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആമിനയുടെ മാതാവ് പറഞ്ഞു. കേസിന്റെ വിവിധ വശങ്ങൾ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും, കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ, സാക്ഷിമൊഴികൾ, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.






























