ഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തിന് മുന്നില്‍ കൈമലര്‍ത്തി സിപിഐഎം ദേശീയ നേതൃത്വം. ആവശ്യം ഉന്നയിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ബന്ധപ്പെട്ടപ്പോഴാണ് സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി കൈയ്യൊഴിഞ്ഞത്. ഉപനേതൃസ്ഥാനത്തില്‍ കേരളത്തില്‍ തീരുമാനിക്കട്ടെയെന്നാണ് എം.എ.ബേബിയുടെ നിലപാട്. ഇതോടെ, സിപിഐയുടെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. ദേശിയ നേതൃത്വം വഴി ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐഎം ദേശിയ നേതൃത്വത്തിന് മുന്നില്‍ എത്തിച്ച് പരിഹാരം ഉണ്ടാക്കാം എന്നായിരുന്നു പ്രതീക്ഷ. സംസ്ഥാനത്തെ സിപിഐഎം നേതൃത്വം ആവശ്യം തളളിക്കളഞ്ഞതിനാല്‍ അവസാനത്തെ ആയുധം എന്ന നിലയിലായിരുന്നു ശ്രമം. എന്നാല്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ ബേബി കൈമലര്‍ത്തിയതോടെ അതും പൊളിഞ്ഞ അവസ്ഥയിലാണ് സിപിഐ.
പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ രണ്ടു തവണയാണ് എം.എ.ബേബിയെ ബന്ധപ്പെട്ടത്. ആദ്യം നേരില്‍ കണ്ടാണ് ആവശ്യം ഉന്നയിച്ചത്. കേരളത്തിലെ മുന്നണിയുടെ കാര്യങ്ങള്‍ അവിടെ തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് എം.എ.ബേബി ആദ്യം തന്നെ ഒഴിഞ്ഞുമാറി. സംസ്ഥാന നേതൃത്വത്തില്‍ നിന്ന് സമ്മര്‍ദ്ദം വന്നതോടെ ബേബിയെ ഫോണ്‍ വിളിച്ച് വീണ്ടും ആവശ്യം ഉന്നയിച്ചു. അപ്പോഴും സംസ്ഥാനത്ത് തീരുമാനിക്കട്ടെ എന്നു തന്നെയായിരുന്നു ബേബിയുടെ നിലപാട്. ഇതോടെ ദേശിയ നേതൃത്വത്തിന്റെ ഇടപെടലിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന സിപിഐയുടെ പ്രതീക്ഷ അസ്തമിച്ചിരിക്കുകയാണ്. ഇപ്പോള്‍ നടന്നുവരുന്ന സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങളില്‍ മാത്രമാണ് ഇനി പ്രതീക്ഷയുളളത്. അവിടെയും അനുകൂല തീരുമാനമില്ലെങ്കില്‍ സഹിക്കുകയല്ലാതെ സിപിഐക്ക് മുന്നില്‍ മറ്റുമാര്‍ഗങ്ങളൊന്നുമില്ല.






























