തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ നൽകണമെന്ന് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ഘട്ടത്തിലാണ് അടിയന്തരമായി കുറ്റപത്രം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് നിർദേശിച്ചത്. എന്നാൽ ഫോറൻസിക് പരിശോധന ഫലം വരാൻ വൈകുന്നതാണ് കുറ്റപത്രം നൽകുന്നതിൽ കാലതാമസം നേരിടാനുള്ള കാരണമെന്ന് സർക്കാർ കോടതിയെ ബോധ്യപ്പെടുത്തി. കേസിൽ കക്ഷിയാക്കണമെന്ന ശിശുസംരക്ഷണ ഓഫീസറുടെ ആവശ്യം ഹൈക്കോടതി തള്ളി.
മെയ് 21 നാണ് രണ്ടാനച്ഛൻ അഷ്കറിന്‍റെ ക്രൂരമായ പീഡനത്തെ തുടർന്ന് ഒന്നര വയസുകാരനായ അഷ്കറിന് ജീവൻ നഷ്ടമായത്. കുട്ടിയുടെ മാതാവ് അഖിലയുടെ അറിവോടെയായിരുന്നു പ്രതി കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതെന്നാണ് വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 91 മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നതായാണ് കണ്ടെത്തിയത്. കുട്ടി ഉപദ്രവം നേരിടുന്ന വിവരം അറിഞ്ഞിട്ടും ഇത് കൃത്യമായി അറിയിക്കുന്നതിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് വീഴ്ച ഉണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.




























