ചുങ്കപ്പാറ : പൊന്തൻപുഴ – ചുങ്കപ്പാറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാൽനടയാത്ര പോലും ദുസഹമായിട്ട് മാസങ്ങൾ ആയിട്ടും അറ്റകുറ്റപണി പോലും നടത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പുളിക്കൻപാറ മുതൽ ചുങ്കപ്പാറ ജംഗ്ഷന് വരെ വിവിധ സ്ഥലങ്ങളിൽ ടാറിങ് പൂർണമായും ഇളകി പലഭാഗങ്ങളിലും വലിയ കുഴികളായി. കൊടുംവളവുകളും കുത്തിറക്കുമായ റോഡിൽ കുഴികൾ ഒഴിവാക്കി വാഹനങ്ങൾ കടന്നുപോകാൻ ശ്രമിക്കുന്നത് അപകടമുണ്ടാക്കുകയാണ്.
അസീസി സെന്ററിനു സമിപം കൊടുംവളവിൽ കുത്തിറക്കത്തിൽ മെറ്റൽ ഇളകി നിരന്നു കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. ഓടയില്ലാത്തതിനാൽ റോഡരികുകളിലും വെള്ളം ഒഴുകി വലിയ ഗർത്തങ്ങൾ രൂപപെട്ടിട്ടുണ്ട്. പുനലൂർ-മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡായതിനാൽ എപ്പോഴും തിരക്കുമാണ്.





























