ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്നുള്ള പ്രതിഷേധങ്ങളിൽ നിശബ്ദത വെടിഞ്ഞ് ബിജെപി എംപി രാഘവ് ഛദ്ദ. എയർപോർട്ടിലെ ചായയുടെ വില മുതൽ ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ വരെ പാർലമെന്റിൽ ഉന്നയിച്ചിരുന്ന യുവ നേതാവ്, ആയിരക്കണക്കിന് വിദ്യാർഥികൾ തെരുവിലിറങ്ങിയപ്പോൾ മൗനം പാലിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ആം ആദ്മി പാർട്ടി വിട്ട് അടുത്തിടെ ബിജെപിയിൽ ചേർന്ന ഛദ്ദ, തന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ ഉത്തരവാദിത്വങ്ങളിലും മാറ്റം വന്നതായി രാജ്യസഭയിലെ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.
മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ചോദ്യങ്ങൾ ചോദിക്കുക എന്നതായിരുന്നു തന്റെ ജോലിയെന്നും എന്നാൽ ഇപ്പോൾ ഭരണപക്ഷത്തായതിനാൽ പരിഹാരങ്ങൾ കണ്ടെത്താനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെറുതെ വാർത്തകളിൽ ഇടംപിടിക്കാനോ ക്യാമറകൾക്ക് മുന്നിൽ സാന്നിധ്യം അറിയിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും ഫലപ്രദമായ ഫലങ്ങളാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സിസ്റ്റത്തിലെ പിഴവുകൾ പരിഹരിക്കാൻ സാധിക്കുന്ന ഒരു ഘട്ടത്തിൽ മാത്രമേ ഈ വിഷയത്തിൽ സംസാരിക്കൂ എന്ന് താൻ സ്വയം തീരുമാനിച്ചിരുന്നുവെന്ന് ഛദ്ദ പറഞ്ഞു. ക്യാൻസറിനെ ക്രോസിൻ നൽകി ചികിത്സിക്കാൻ കഴിയില്ലെന്ന പോലെ കേവലം പ്രസ്താവനകൾ കൊണ്ട് പേപ്പർ ചോർച്ച തടയാനാവില്ലെന്നും ഇതിനായി ശക്തമായ നിയമപരമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും സർക്കാർ ഇപ്പോൾ അതിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പേപ്പർ ചോർച്ച തടയാൻ സർക്കാർ കൊണ്ടുവന്ന കർശനമായ നിയമത്തെ അദ്ദേഹം സ്വാഗതം ചെയ്തു. വിദ്യാർഥികളുടെ വേദനയും രോഷവും ന്യായമാണെന്നും സർക്കാർ അവരെ കേൾക്കുന്നുണ്ടെന്നും ഛദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളുടെ ആവശ്യങ്ങളോട് ഒരു ഭരണാധികാരി എന്നതിലുപരി ഒരു രക്ഷിതാവിനെപ്പോലെയാണ് പ്രതികരിച്ചതെന്നും അദ്ദേഹം പ്രശംസിച്ചു. വിദ്യാർഥികൾ ആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ കൃത്യമായ നടപടികൾ സ്വീകരിച്ചതായും ചരിത്രപരമായ തീരുമാനങ്ങൾ എടുത്തതായും അദ്ദേഹം അവകാശപ്പെട്ടു.






























