കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയുമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലേക്കർ ഇന്ത്യ കടലാസ് കമ്പനി ആണെന്ന പ്രചാരണം നടക്കുന്നു. ലേക്കർ ഇന്ത്യ എല്ലാ നിയമവശങ്ങളും പാലിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിഎംആർഎൽ മാസപ്പടി കേസിലെ ഇഡി റെയ്ഡിൻ്റെ പശ്ചാത്തലത്തിൽ സിപിഎം വിശദീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. പാർട്ടിക്ക് എതിരായ എന്തെങ്കിലും കിട്ടുമോ എന്നാണ് മാധ്യമങ്ങൾ നോക്കുന്നത്. മാധ്യമ തണലിൽ അല്ല സിപിഎം വളർന്നത്.
മാധ്യമങ്ങൾ മൂലധന ശക്തികൾക്ക് കീഴടങ്ങി. സിപിഎമ്മിനെ ഭയപ്പെടുത്തി നിർത്താമെന്ന് ഇഡിയും മാധ്യമങ്ങളും കരുതേണ്ട. ഇതൊക്കെ കടന്നുവന്നതാണ് പാർട്ടി. ചിദചംബരം ആണ് ഇഡിക്ക് പിഎംഎൽഎ വകുപ്പ് കൂടെ കൈകാര്യം ചെയ്യാൻ അവസരം നൽകിയത്. ഇതോടെയാണ് ഇഡി ഇങ്ങിനെ ആയത്. പിന്നീട് ചിദമ്പരം തന്നെ ഇഡിയുടെ അറസ്റ്റിലായി. ഇഡിയെ രാഷ്ട്രീയ ഉപയോഗത്തിന് വേണ്ടിയാണ് ഈ അധികാരം നൽകിയത്. പിന്നീട് ചിഡംബരത്തിന് തന്നെ തിരുത്തേണ്ടി വന്നു. ഇഡി അന്വേഷണം നടത്തുകയല്ല. ആദ്യം തന്നെ രാഷ്ട്രീയ ലക്ഷ്യം വെക്കുന്നു. പിന്നീട് ആണ് അന്വേഷണം. ബിജെപി ക്കാർക്ക് എതിരെ കേസ് ഇല്ല. 95 ശതമാനം കേസുകളും പ്രതിപക്ഷത്തിന് എതിരെയാണ്.ബിജെപിക്കാർ കള്ളപ്പണം ഇല്ലാത്തവർ എന്നാണോ. പിസി ജോർജ് തുറന്ന് പറഞ്ഞത് കേട്ടില്ലേ. അതിൽ എന്താണ് കേസ് എടുക്കാത്തത്.
ഈ നാലരക്കോടി കള്ളപ്പണം അല്ലേ. കേരളത്തിൽ ബിജെപി ചിലവഴിച്ചത് കള്ളപ്പണം അല്ലേ. ബിജെപി ഓഫിസിൽ ചാക്കിൽ കെട്ടി പണം കൊണ്ടുവെന്ന് തിരൂർ സതീശൻ പറഞ്ഞില്ലേ. ഇഡി കേസ് എടുത്തോ. അതേ ഓഫിസിൽ ഇപ്രാവശ്യം 25 കോടിയാണ് ഇടപാട് നടന്നത്. എന്തേ തിരൂർ സതീശനെ ചോദ്യം ചെയ്യാത്തത്. മൂന്നരകോടി കുഴൽപണം പിടിച്ച കൊടകര കേസിൽ ഇഡി അന്വേഷിച്ചില്ല. കോടതി പറഞ്ഞിട്ട് പോലും അന്വേഷിച്ചില്ല. ഇതാണ് ഇഡിയുടെ രാഷ്ട്രീയം. 12 വർഷത്തിനിടെ 5900 കേസ് ഇഡി എടുത്തു. 7450 റെയ്‌ഡ് നടന്നു. കുറ്റപത്രം നൽകിയത് 9 ശതമാനത്തിൽ താഴെയാണ്. ശിക്ഷിച്ചത് 25 കേസിൽ മാത്രം. ശിക്ഷ 0.25 ശതമാനം മാത്രമാണ്. പ്രതിപക്ഷത്ത് ഇരിക്കുന്നവരെ കേസിൽ കുടുക്കുക. ബിജെപി യിൽ ചേർന്നാൽ കേസ് തള്ളുക. ആസാം മുഖ്യമന്ത്രി, ബംഗാൾ മുഖ്യമന്ത്രി ഇങ്ങിനെ കേസ് ഒഴിവാക്കിയ ആളുകളാണ്.






























