പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. കോച്ചിങ് സെന്ററുകൾക്ക് നിർബന്ധിത രജിസ്ട്രേഷൻ, ഭീമമായ ഫീസ് ഈടാക്കുന്നതിന് വിലക്ക്, സിസിടിവി നിരീക്ഷണം എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് ബിൽ സർക്കാർ പുറത്തിറക്കി. നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ കൂടുതൽ പ്രതികളും മഹാരാഷ്ട്രയിൽ നിന്നായതോടെയാണ് സർക്കാർ നടപടി കർശനമാക്കിയിരിക്കുന്നത്. പുതിയ കരട് ബിൽ പ്രകാരം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കും.
ലാതൂർ, പൂനെ തുടങ്ങിയ നഗരങ്ങളിൽ യാതൊരു രജിസ്ട്രേഷനും ഇല്ലാതെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വിദ്യാർഥികളെ ആകർഷിക്കുന്നതിനായി തെറ്റായ പരസ്യങ്ങൾ നൽകുന്നതിനും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത്തരം പരിശീലന കേന്ദ്രങ്ങളിൽ ചേർക്കുന്നതിനും കർശന വിലക്കുണ്ട്. കൂടാതെ വിദ്യാർഥികളിൽ നിന്ന് ഭീമമായ ഫീസ് ഈടാക്കാൻ പാടില്ലെന്നും കരട് ബില്ലിൽ വ്യക്തമാക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം എന്നതിനൊപ്പം, ബേസ്മെന്റുകളിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളെ ഇത്തരം ആവശ്യങ്ങൾക്ക് പൂർണമായി ഒഴിവാക്കുമെന്നും ബില്ലിൽ എടുത്തുപറയുന്നുണ്ട്.
സ്ഥാപനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും സിസിടിവി ക്യാമറകൾ പ്രവർത്തിക്കേണ്ടതുണ്ട്. ക്രമക്കേടുകൾ സംബന്ധിച്ച സംശയങ്ങളോ പരാതികളോ ഉണ്ടായാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏത് സമയത്തും കോച്ചിങ് സെന്ററുകളിൽ പ്രവേശിക്കാനും പരിശോധന നടത്താനും അധികാരമുണ്ടായിരിക്കും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത ശിക്ഷാനടപടികളാണ് ബില്ലിൽ വിഭാവനം ചെയ്യുന്നത്. ചെറിയ നിയമലംഘനങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പത്ത് ലക്ഷം രൂപ വരെയും പിഴ ഈടാക്കാനാണ് വ്യവസ്ഥ. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ 13 പേരിൽ ഒമ്പത് പേരും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ് എന്നതാണ് സർക്കാരിനെ പെട്ടെന്നുള്ള നടപടിക്ക് പ്രേരിപ്പിച്ചത്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതിലൂടെ ഇത്തരം തട്ടിപ്പുകൾക്കും ചൂഷണങ്ങൾക്കും തടയിടാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.































