ന്യൂഡൽഹി : നീറ്റ് പുനഃപരീക്ഷയുടെ ഫലപ്രഖ്യാപനത്തിനു പിന്നാലെ വൻ വിവാദം. തങ്ങൾ സ്വയം വിലയിരുത്തിയ മാർക്കും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ച ഔദ്യോഗിക ഫലവും തമ്മിൽ വൻ വ്യത്യാസമുണ്ടെന്ന് ആരോപിച്ച് നിരവധി വിദ്യാർഥികളാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. പരാതികൾ പരിശോധിച്ചുവരികയാണെന്നും വ്യാജമോ എഐ ഉപയോഗിച്ച് നിർമിച്ചതോ ആയ ഒഎംആർ ഷീറ്റുകൾ സമർപ്പിച്ചു പരാതി നൽകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും എൻടിഎ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ആൻസർ കീ പ്രകാരം കണക്കുകൂട്ടിയ മാർക്കും ഫൈനൽ റിപ്പാർട്ട് കാർഡിലെ മാർക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നു വിദ്യാർഥികൾ തെളിവുകൾ സഹിതം ചൂണ്ടിക്കാണിക്കുന്നു.
വ്യാജമായ പരാതികൾക്കെതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നാണ് എൻടിഎയുടെ വിശദീകരണം. എല്ലാ പരാതികളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സ്ഥിരീകരിച്ചു. വ്യാജ പരാതികളുടെ കൃത്യമായ കണക്കുകൾ ഉടൻ പുറത്തുവിടുമെന്നാണു സൂചന. വിദ്യാർഥികളോടു ക്ഷമയോടെയിരിക്കാൻ കോച്ചിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് കേശവ് അഗർവാൾ അഭ്യർഥിച്ചു. നീറ്റ് പരീക്ഷാ വിവാദം വീണ്ടും രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷം. എൻടിഎ രാജ്യത്തിനു തന്നെ നാണക്കേടാണെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ വിമർശിച്ചു. ആവർത്തിച്ചുണ്ടാകുന്ന പരീക്ഷാ അപാകതകളിൽ കേന്ദ്ര സർക്കാർ ഉത്തരവാദിത്തം കാണിക്കുന്നില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കുറ്റപ്പെടുത്തി.






























